
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ശനിയാഴ്ച ഭാരതീയ ജനതാ പാർട്ടിക്കെതിരെ ആഞ്ഞടിച്ചു. 'SIR' ഒരു വലിയ തട്ടിപ്പാണെന്നും, സംസ്ഥാനത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കുന്നതിനെ തൻ്റെ പാർട്ടി എതിർക്കുമെന്നും അവർ പറഞ്ഞു. തെരഞ്ഞെടുപ്പിനിടെ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ചതായും, ആരുമായും ചർച്ച ചെയ്യാതെയാണ് സർക്കാർ മണ്ഡല പുനർനിർണയ ബിൽ കൊണ്ടുവരുന്നതെന്നും മമത കൂട്ടിച്ചേർത്തു.
"തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അതിനിടയിലാണ് അവർ പാർലമെൻ്റിൽ മണ്ഡല പുനർനിർണയ ബിൽ കൊണ്ടുവരുന്നത്. ഇത് ചർച്ച ചെയ്തിട്ടുപോലുമില്ല. ബംഗാളിനെ വിഭജിച്ച് ഇവിടെ എൻആർസി നടത്താനാണ് അവരുടെ ലക്ഷ്യം. ഞങ്ങളുടെ പോരാട്ടം 'വാനിഷ് കുമാറു'മായാണ് ഞാൻ വീണ്ടും പറയുന്നു, ബിജെപി അധികം വൈകാതെ ഇല്ലാതാകും, എസ്ഐആര്‍' ഒരു വലിയ തട്ടിപ്പാണ്. ഇത് 'എസ്ഐആര്‍' അല്ല, ബിജെപിയെ അധികാരത്തിലെത്തിക്കാനുള്ള ശ്രമമാണ്. പേരുകൾ വെട്ടിമാറ്റാനുള്ള തട്ടിപ്പാണിത്. 90 ലക്ഷം പേരുകളാണ് ഇങ്ങനെ ഒഴിവാക്കിയത്" ഒരു തെരഞ്ഞെടുപ്പ് റാലിയിൽ മമത പറഞ്ഞു.
വനിതാ സംവരണ ബില്ലിലെ ഭേദഗതികൾ ചർച്ച ചെയ്യാൻ ഏപ്രിൽ 16, 17, 18 തീയതികളിൽ സർക്കാർ പാർലമെൻ്റിൻ്റെ പ്രത്യേക സമ്മേളനം വിളിച്ചിട്ടുണ്ട്. എന്നാൽ, മണ്ഡല പുനർനിർണയ ബില്ലിനെയും ലോക്‌സഭയിലെ സീറ്റുകൾ വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന രീതിയെയും കുറിച്ച് പ്രതിപക്ഷ പാർട്ടികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും തൃണമൂൽ കോൺഗ്രസ് ഉന്നയിച്ചു. തെരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ് അദ്ദേഹം പശ്ചിമ ബംഗാൾ സന്ദർശിക്കുന്നതെന്ന് മമത ആരോപിച്ചു. വെള്ളപ്പൊക്കമോ മറ്റ് ദുരന്തങ്ങളോ ഉണ്ടാകുമ്പോൾ അദ്ദേഹത്തെ കാണില്ല, തെരഞ്ഞെടുപ്പ് വരുമ്പോൾ ഒരു സീസണൽ പക്ഷിയെപ്പോലെ വരും," അവർ പറഞ്ഞു.
ബിജെപി അവരുടെ പ്രകടനപത്രികയിൽ ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പറഞ്ഞിട്ടുണ്ടെന്ന് മമത ബാനർജി ചൂണ്ടിക്കാട്ടി. “ഞാനിതിനെ ശക്തമായി എതിർക്കും. ഇന്ന് അവർക്ക് ഭൂരിപക്ഷമുള്ളതുകൊണ്ട് ബിൽ പാസാക്കും. നാളെ അവർക്ക് ഭൂരിപക്ഷം ഇല്ലാതാകുമ്പോൾ ഞങ്ങൾ ആ ബിൽ റദ്ദാക്കും... അവർ അധികാരത്തിലിരിക്കുന്നിടത്തോളം കാലം സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പ് സാധ്യമല്ല.”
ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ആദിവാസി സമൂഹങ്ങൾ അതിക്രമങ്ങൾ നേരിടുകയാണെന്ന് മമത ആരോപിച്ചു. ബംഗാളി സംസാരിക്കുന്നവർക്കെതിരായ അക്രമങ്ങളെക്കുറിച്ചും അവർ സംസാരിച്ചു. "ഒഡീഷയിൽ മാത്രമല്ല, എല്ലായിടത്തും ആദിവാസികൾക്കെതിരെ അതിക്രമങ്ങൾ നടക്കുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്നതിന് ആളുകൾക്ക് മർദ്ദനമേൽക്കുന്നു. രാജസ്ഥാനിലും യുപിയിലും മധ്യപ്രദേശിലും എന്തിനാണ് ഇത് ചെയ്യുന്നതെന്ന് ആരെങ്കിലും മറുപടി പറയുമോ?" അവർ ചോദിച്ചു.
"ഭബാനിപുരിൽ നിന്ന് മത്സരിക്കുന്ന എൻ്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കാൻ രണ്ട് വ്യാജ സത്യവാങ്മൂലങ്ങൾ നൽകി. അവർക്കതിന് കഴിഞ്ഞില്ല. പക്ഷേ, എനിക്കെതിരെ ഇത് ചെയ്യാൻ അവർക്ക് കഴിയുമെങ്കിൽ, മറ്റുള്ളവർക്കെതിരെ എന്തെല്ലാം ചെയ്യുമെന്ന് ഒന്നാലോചിച്ചു നോക്കൂ," മമത ആരോപിച്ചു. പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ 23, 29 തീയതികളിൽ രണ്ട് ഘട്ടങ്ങളിലായി നടക്കും. മെയ് 4-നാണ് വോട്ടെണ്ണൽ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam