
ലക്നൗ: യോഗി ആദിത്യനാഥിനെതിരെ വിദ്വേഷ പരാമർശം നടത്തിയതിന്റെ പേരിൽ യുവാവിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തതായി പ്രയാഗ്രാജ് പൊലീസ്. അതിഥി തൊഴിലാളിയെ സംബന്ധിച്ച ഫേസ്ബുക്കിൽ പോസ്റ്റിലെ കമന്റിൽ ആദിത്യനാഥിനോട് അനാദരവായി പെരുമാറിയെന്നാണ് കേസിന്റെ ഉള്ളടക്കം. ഐപിസി 124-എ (രാജ്യദ്രോഹം), 500 (അപകീർത്തിപ്പെടുത്തൽ), 188 (പൊതുസേവകനായ വ്യക്തി പ്രഖ്യാപിച്ച ഉത്തരവിനോട് അനുസരണക്കേട്), 66 (ഐടി നിയമം) എന്നീ വകുപ്പുകൾ പ്രകാരമാണ് അനൂപ് സിംഗ് എന്നയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
പ്രയാഗ്രാജ് സ്വദേശിയായ രാജേഷ് കുമാർ ശുക്ല എന്നയാളുടെ പോസ്റ്റിന് താഴെ യോഗി ആദിത്യനാഥിനോട് അനാദരവ് കാണിക്കുന്ന വിധത്തിൽ അനൂപ് സിംഗ് അഭിപ്രായ പ്രകടനം നടത്തി എന്നാണ് എഫ്ഐആറില്‍ പറയുന്നത്. 'എന്തുകൊണ്ടാണ് പ്രിയങ്ക ഗാന്ധി വധ്ര ഉത്തർപ്രദേശിലെ ബസുകൾ വാടകയ്ക്ക് എടുക്കാത്തത്, എന്ന് എനിക്ക് മനസ്സിലാകുന്നില്ല.' ഇതായിരുന്നു രാജേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഇതിന് താഴെയാണ് അനൂപ് സിംഗ് കമന്റ് രേഖപ്പെടുത്തിയത്.
'തന്റെ ഫേസ്ബുക്ക് ഐഡിയിലൂടെ ഇയാൾ രാജ്യത്തെ സമാധാനം തകർക്കാൻ ശ്രമിക്കുകയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് അനാദരവ് കാണിക്കുകയുമാണ് ചെയ്തത്. രാജ്യത്ത് ഇപ്പോഴും ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യമാണുള്ളത്.' പൊലീസ് വ്യക്തമാക്കി. 'കുറ്റവാളിയായ വ്യക്തിയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരിൽ നിന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ അനേവഷണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സൈബർ സെൽ അധികൃതർ ഇയാളെക്കുറിച്ചുള്ള വിശദ വിവരങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.' ഇയാളുടെ പഴയ ഫേസ്ബുക്ക് പോസ്റ്റുകളും പരിശോധിക്കുന്നതായി പൊലീസ് വെളിപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam