രാത്രി പത്ത് മണിയോടെ വീട്ടിലേക്ക് കയറി വന്ന അതിഥി; 8 അടി നീളവും 80 കിലോ ഭാരവുമുള്ള മുതല; ചുമലിലേറ്റി പുറത്തേക്കെടുത്ത് യുവാവ്; വീഡിയോ വൈറൽ

Published : Oct 12, 2025, 06:46 PM ISTUpdated : Oct 12, 2025, 06:47 PM IST
Man carries crocodile on shoulder

Synopsis

രാജസ്ഥാനിലെ കോട്ടയിൽ ഒരു വീട്ടിൽ കയറിയ എട്ടടി നീളമുള്ള മുതലയെ വന്യജീവി സ്നേഹി പിടികൂടി. ഉദ്യോഗസ്ഥർ എത്താൻ വൈകിയതിനെ തുടർന്ന്, ഹയാത്ത് ഖാൻ എന്നയാൾ ഒരു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ മുതലയെ കീഴടക്കി തോളിലേറ്റുകയായിരുന്നു.

കോട്ട: എട്ട് അടി നീളമുള്ള മുതലയെ തോളിൽ ചുമന്ന് യുവാവ്. രാജസ്ഥാനിലെ കോട്ട ജില്ലയിലെ ഇറ്റാവ സബ് ഡിവിഷനിലെ ബഞ്ചാരി ഗ്രാമത്തിലാണ് സംഭവം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഗ്രാമത്തിലെ വീട്ടിലെ സ്വീകരണ മുറിയിലേക്ക് ഇഴഞ്ഞെത്തിയ മുതലയെയാണ് യുവാവ് തോളിലേറ്റിയത്. എട്ടടി നീളവും 80 കിലോയോളം ഭാരവുമുള്ള മുതലയായിരുന്നു ഇത്. വിവരമറിയിച്ച് ഏറെ നേരം കഴിഞ്ഞിട്ടും ഉദ്യോഗസ്ഥരാരും വരാതിരുന്നതോടെയാണ് യുവാവ് മുതലയെ തോളിലേറ്റിയതെന്ന് വിവരം. മുതലയുമായി ഇയാൾ വീടിന് പുറത്തേക്ക് വരുന്ന വീഡിയോ ഒപ്പമുണ്ടായിരുന്നവർ പകർത്തി. ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.

വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. വീട്ടുകാർ വീടിനകത്ത് ഇരിക്കുമ്പോഴാണ് പ്രധാന വാതിൽ വഴി പെട്ടെന്ന് മുതല അകത്തു കയറിയത്. വീട്ടുകാർ ഭയന്ന് പുറത്തേക്ക് ഓടിയപ്പോൾ മുതല ഇഴഞ്ഞ് അകത്തെ മുറിയിലേക്ക് കയറിപ്പോയി. തുടർന്ന് പൊലീസിലടക്കം വിവരമറിയിച്ചെങ്കിലും ഇവരെ സഹായിക്കാൻ ആരും വന്നില്ല. എന്നാൽ അപ്പോഴേക്കും വിവരമറിഞ്ഞ് പ്രദേശവാസികൾ ഇവിടെ തടിച്ചുകൂടി. ഗ്രാമവാസികൾ ആവശ്യപ്പെട്ടാണ് ഇറ്റാവയിൽ നിന്നുള്ള വന്യജീവി സ്നേഹിയായ ഹയാത്ത് ഖാൻ ടൈഗർ ഇവിടേക്ക് വന്നത്. ഈ പ്രദേശത്ത് ഇതിന് മുൻപും വന്യജീവികളുമായി ബന്ധപ്പെട്ട് രക്ഷാപ്രവർത്തനം നടത്തിയ ആളാണ് ഇദ്ദേഹം.

നാട്ടുകാർ വിളിച്ചറിയിച്ചതിനെ തുടർന്ന് ഹയാത്ത് ഖാനും സംഘവും ഉടനെ സ്ഥലത്തെത്തി. ആദ്യം മുതലയുടെ വായ വലിയ സെല്ലോടോപ്പ് ഉപയോഗിച്ച് ബന്ധിപ്പിച്ച ഇവർ വീടിനകത്ത് വച്ച് തന്നെ മുതലയുടെ കാലുകൾ കയറുപയോഗിച്ച് കെട്ടി. ഒരു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രാത്രി 11.30 യോടെ മുതലയെ ഹയാത്ത് ഖാൻ ടൈഗർ തൻ്റെ ചുമലിലേറ്റ് പുറത്തേക്ക് വന്നു. ഗ്രാമവാസികൾ ആർപ്പുവിളികളോടെ കൈയ്യടിച്ച് ഇദ്ദേഹത്തെ എതിരേറ്റു. ശനിയാഴ്ച രാവിലെ ചമ്പൽ നദിയിൽ മുതലയെ തുറന്നുവിട്ടു. കഴിഞ്ഞ ഒരു വർഷത്തിനിടെ ബഞ്ചാരി ഗ്രാമത്തിൽ നിന്ന് ഇത് മൂന്നാമത്തെ തവണയാണ് ഇത്തരത്തിൽ മുതലയെ പിടികൂടുന്നതെന്ന് ഹയാത്ത് ഖാൻ പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

 

 

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം
ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒരുപോലെ വിഷമയമാകുന്ന ഇന്ത്യ