
റായ്പൂർ: ക്രഷിന്റെ വിവാഹം കഴിഞ്ഞത് പ്രകോപനം. യുവതിയുടെ ഭർത്താവിന് സ്പീക്കറിൽ ബോംബ് വച്ച് നൽകിയ യുവാവും സുഹൃത്തുക്കളും അറസ്റ്റിൽ. ഛത്തീസ്ഗഡിലാണ് സംഭവം. ഖേർഗഡ് ജുയിഖദാൻ ഗണ്ഡായി ജില്ലയിലെ മാൻപൂറിലാണ് സംഭവം. ഓഗസ്റ്റ് 15നാണ് ഇവിടെ ചെറിയൊരു ഇലക്ട്രിക്കൽ ഷോപ്പ് നടത്തുന്ന അഫ്സർ ഖാന് ഒരു കൊറിയർ ലഭിക്കുന്നത്. ഇന്ത്യ പോസ്റ്റിന്റെ ലോഗോയിൽ ഗിഫ്റ്റ് റാപ്പറിലായിരുന്നു പൊതിയെത്തിയത്. എന്നാൽ ആരാണ് അയച്ചതെന്നുള്ള വിവരം ഒന്നും കവറിന് പുറത്തുണ്ടായിരുന്നില്ല. ഓഗസ്റ്റ് 15 ന് കട അവധി ആയിരുന്നതിനാൽ സമ്മാന പൊതി കൊണ്ടുവന്നവരേയും കാണാനായിരുന്നില്ല. അടുത്ത ദിവസം കടയിലെത്തിയപ്പോഴാണ് സമ്മാനപ്പൊതി ശ്രദ്ധയിൽ വരുന്നത്. റാപ്പർ മാറ്റിയപ്പോൾ ഒരു സ്പീക്കറാണ് അഫ്സർ ഖാന് കണ്ടത്. എന്നാൽ സാധാരണ സ്പീക്കറുകളേക്കാൾ ഭാരം ഉണ്ടായിരുന്നു ഇതിന്. എന്തോ പന്തികേട് തോന്നിയ അഫ്സർ ഖാന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിക്കുമ്പോഴാണ് സ്പീക്കറിനുള്ളിൽ ബോംബ് വച്ചത് ശ്രദ്ധിക്കുന്നത്. പിന്നാലെ ബോംബ് സ്ക്വാഡ് രംഗത്ത് എത്തുകയും ബോംബ് നിർവീര്യമാക്കുകയുമായിരുന്നു. രണ്ട് കിലോ ഭാരം വരുന്ന ഐഇഡി ബോംബാണ് സ്പീക്കറിനുള്ളിൽ കണ്ടെത്തിയത്. കേസിൽ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിൽ സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഐടിഐ ഡിപ്ലോമയുള്ള വിനയ് വർമ പിടിയിലായത്.
കുഴൽക്കിണറുകളും ഇലക്ട്രീഷ്യനായും ജോലി ചെയ്തിരുന്ന ഇയാൾക്ക് സ്ഫോടക വസ്തുക്കൾ കൈകാര്യം ചെയ്തുള്ള പരിചയമുണ്ടായിരുന്നത്. ഇയാളുടെ ഫോണിലെ സെർച്ച് ഹിസ്റ്ററിയിൽ നിന്നാണ് ബോംബ് നിർമ്മാണത്തേക്കുറിച്ച് ഇയാൾ ഓൺലൈനിൽ നിന്ന് പഠിച്ചതാണെന്ന് വ്യക്തമായത്. ജലാറ്റിൻ സ്റ്റിക്കുകൾ ഉപയോഗിച്ചാണ് വിനയ് വർമ സ്പീക്കറിനുള്ളിൽ ബോംബ് തയ്യാറാക്കിയത്. സ്പീക്കർ ഇലക്ട്രിക് സോക്കറ്റിൽ കണക്ട് ചെയ്താൽ പൊട്ടിത്തെറിക്കുന്ന രീതിയിലായിരുന്നു ബോംബ് സെറ്റ് ചെയ്തിരുന്നത്. വിശദമായ ചോദ്യം ചെയ്യലിലാണ് അഫ്സർ ഖാനെ കൊല്ലാനുള്ള ശ്രമം ആണെന്ന് വിനയ് ശർമ വിശദമാക്കിയത്. അടുത്ത ഗ്രാമത്തിൽ നിന്നുള്ള അഫ്സർ ഖാന്റെ ഭാര്യയെ ഏറെക്കാലമായി വിനയ് സ്നേഹിച്ചിരുന്നു.
എന്നാൽ ഈ വിവരം പെൺകുട്ടിക്ക് അറിവുണ്ടായിരുന്നില്ല. സ്കൂൾ കാലം മുതൽ ഒരേ സ്കൂളിലായിരുന്നു ഇരുവരും പഠിച്ചിരുന്നത്. എന്നാൽ പെൺകുട്ടിയെ അടുത്ത ഗ്രാമത്തിലെ അഫ്സർ ഖാന് വിവാഹം ചെയ്തത് 20കാരനെ പ്രകോപിതനാക്കുകയായിരുന്നു. ദുർഗ് ജില്ലയിലെ ഒരു ക്വാറിയിൽ നിന്ന് വിനയ് വർമയുടെ സുഹൃത്തുക്കളാണ് ഐഇഡി പണം നൽകി ശേഖരിച്ചത്. ഇവരാണ് സ്പീക്കർ ബോംബ് പൊതിഞ്ഞ് പോസ്റ്റ് ഓഫീസിന്റെ സീൽ പതിപ്പിച്ച് അഫ്സർ ഖാന്റെ കടയിലെത്തിച്ചത്. സംഭവത്തിൽ ആറ് പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പരമേശ്വർ വർമ, ഗോപാൽ വർമ, ഘാസിറാം വർമ, ദിലീപ് ദിമർ, ഗോപാൽ ഖേൽവാർ എന്നിവരാണ് അറസ്റ്റിലായത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam