
തിരുവനന്തപുരം : മണ്ണന്തലയിൽ സഹോദരിയെ സഹോദരൻ മർദ്ദിച്ചുകൊലപ്പെടുത്തി. പോത്തൻകോട് സ്വദേശിനി ഷഫീനയാണ് കൊല്ലപ്പെട്ടത്. സഹോദരൻ ഷംസാദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. സഹോദരി പതിവായി വീഡിയോ കോൾ ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതിയുടെ മൊഴി. ആശുപത്രി ചികിത്സയ്ക്ക് എന്ന പേരിലാണ് കഴിഞ്ഞ പതിനാലാം തീയതി സഹോദരനും സഹോദരിയും മണ്ണന്തലയിൽ അപ്പാർട്ട്മെന്റിൽ വാടകയ്ക്ക് താമസം തുടങ്ങിയത്.
ഇന്ന് വൈകിട്ട് ഷഫീനയുടെ മാതാപിതാക്കൾ അപ്പാർട്ട്മെന്റിലെത്തിയപ്പോഴാണ് യുവതിയെ മുറിയിൽ വീണു കിടക്കുന്നതായി കണ്ടത്. പൊലീസ് എത്തിയപ്പോൾ തൊട്ടടുത്ത മുറിയിൽ ഷംസാദും സുഹൃത്ത് വിശാഖും മദ്യലഹരിയിൽ ഇരിക്കുകയായിരുന്നു. വിശാഖിനെയും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. യുവതിയുടെ ശരീരത്തിൽ മാരകമായി മർദ്ദിച്ചതിന്റെ പാടുകൾ ഉണ്ട്. പ്രതിയെ രാത്രി തന്നെ വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി.