സ്‌കൂളിൽ നിന്ന് ഉച്ചയ്ക്ക് മകളെ വിളിച്ച് കൃഷിയിടത്തിലേക്ക് കൊണ്ടുപോയി; 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് കൊലപ്പെടുത്തി; മീററ്റിൽ പിതാവ് അറസ്റ്റിൽ

Published : Sep 28, 2025, 12:57 PM IST
Man murders 14yr old daughter dumped body in Canal arrested in Meerut

Synopsis

ഉത്തർപ്രദേശിലെ മീററ്റിൽ, 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ച് 14 വയസ്സുകാരിയായ മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സ്കൂളിൽ നിന്ന് വിളിച്ചുകൊണ്ടുപോയി കൃഷിയിടത്തിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം കനാലിൽ ഉപേക്ഷിക്കുകയായിരുന്നു.

മീററ്റ്: മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മൃതദേഹം കനാലിൽ തള്ളിയ കേസിൽ അച്ഛൻ അറസ്റ്റിൽ. ഉത്തർപ്രദേശിലെ മീററ്റിലാണ് സംഭവം. 40 കാരനായ അജയ് ശർമയാണ് തൻ്റെ നാല് മക്കളിൽ ഏറ്റവും മൂത്ത 14കാരിയായ മകളെ കൊലപ്പെടുത്തിയത്. തൻ്റെ കൈവശം ഉണ്ടായിരുന്ന 500 രൂപ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ക്രൂരമായി മകളെ കൊലപ്പെടുത്തിയത്.

വെള്ളിയാഴ്ച വൈകിട്ടാണ് എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന പെൺകുട്ടിയുടെ മൃതദേഹം ബുലന്ദ്ഷഹറിലെ അനുപ്ഷഹറിലുള്ള കനാലിൽ ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്. സ്‌കൂൾ യൂനിഫോം ധരിച്ച നിലയിലായിരുന്നു മൃതദേഹം. വ്യാഴാഴ്ച ഉച്ചയ്ക്ക് പെൺകുട്ടിയെ പിതാവ് സ്‌കൂളിൽ നിന്നും വിളിച്ചുകൊണ്ടുപോയതായി അധ്യാപകർ സാക്ഷ്യപ്പെടുത്തിയതോടെയാണ് അജയ് ശർമയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീടാണ് പ്രതി കുറ്റസമ്മതം നടത്തിയതും കൊലയ്ക്ക് പ്രേരണയായ കാരണം വ്യക്തമാക്കിയതും.

മകൾ പലപ്പോഴായി തൻ്റെ പക്കലുണ്ടായിരുന്ന പണം മോഷ്ടിച്ചുവെന്നും 500 രൂപയാണ് അവസാനമായി മോഷ്ടിച്ചതെന്നുമാണ് മൊഴി. തുടർന്ന് സ്‌കൂളിലെത്തി മകളെ വിളിച്ചുകൊണ്ട് നേരെ തൻ്റെ കൃഷിയിടത്തിലേക്കാണ് പോയത്. ഇവിടെ വച്ച് മകളുടെ കഴുത്തിൽ തുണി കൊണ്ട് മുറുക്കി കൊലപ്പെടുത്തി. പിന്നീട് മൃതദേഹം കനാലിൽ ഒഴുക്കിവിട്ടു.

വീട്ടിലേക്ക് മടങ്ങിപ്പോയ അജയ് ശർമ, മകളെ ബന്ധുവീട്ടിലാക്കിയെന്നാണ് തന്നോട് പറഞ്ഞതെന്ന് അമ്മ സുമൻ ദേവി പറയുന്നു. തൊട്ടടുത്ത ദിവസം വൈകിട്ടോടെ നാട്ടുകാരിലൊരാളാണ് സുമൻ ദേവിയോട് മകളുടെ മൃതദേഹം കനാലിൽ ഒഴുകി നടക്കുന്നതായി പറഞ്ഞത്. ഇതേക്കുറിച്ച് ഭർത്താവിനോട് ചോദിച്ചപ്പോൾ തന്നെയും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് സുമൻ പൊലീസിനോട് പറഞ്ഞു. ഭർത്താവ് മകളോട് ഇത് എങ്ങനെ ചെയ്തെന്ന് ചിന്തിക്കാൻ പോലും കഴിയുന്നില്ലെന്നും അവർ പറഞ്ഞു. പ്രതിക്കെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും ഭാരതീയ ന്യായ് സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'