
ദില്ലി: ലോക്സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും 25 പ്രതിപക്ഷ എംപിമാർക്കും നേരെ വെടിയുതിർക്കുമെന്ന് ഭീഷണി മുഴക്കിയ യുവാവ് പിടിയിൽ. സാമൂഹിക മാധ്യമത്തിൽ വീഡിയോയിലൂടെ ഭീഷണിപ്പെടുത്തിയ രാജ് സിംഗ് ആണ് പിടിയിലായത്. കർണി സേനയുടെ വക്താവ് എന്നാണ് രാജ് സിംഗ് വീഡിയോയിൽ സ്വയം പരിചയപ്പെടുത്തിയത്.
പാർലമെന്‍റിന്‍റെ ബജറ്റ് സമ്മേളനത്തിനിടെ ലോക്‌സഭയിൽ 25 കോൺഗ്രസ് എംപിമാർ സ്പീക്കർ ഓം ബിർളയെ അധിക്ഷേപിച്ചതിൽ എല്ലാ ബിജെപി, കർണിസേന പ്രവർത്തകരും രോഷാകുലരാണെന്ന് വീഡിയോയിൽ പറയുന്നു- "ഇത്തരം ഒരു സംഭവം വീണ്ടും ഉണ്ടായാൽ, ഞങ്ങൾ ആ എംപിമാരുടെ വീടുകളിൽ കയറി എല്ലാം തകർക്കും. രാഹുൽ ഗാന്ധിയുടെ നിർദ്ദേശപ്രകാരമാണ് ഈ സംഭവം നടന്നതെന്ന് ഞാൻ വിശ്വസിക്കുന്നു. രാഹുൽ ഗാന്ധി, ശ്രദ്ധിച്ചു കേട്ടോളൂ ഇത്തരമൊരു സംഭവം വീണ്ടും ഉണ്ടായാൽ, ഞങ്ങൾ നിങ്ങളുടെ വീട്ടിൽ അതിക്രമിച്ചു കയറി വെടിവയ്ക്കും. ആ എംപിമാരെ 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്താൽ കുഴപ്പമില്ല. അല്ലെങ്കിൽ ഞങ്ങൾ അവരെയെല്ലാം ഒന്നൊന്നായി വെടിവച്ചുകൊല്ലും".
വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കോട്ട പൊലീസ് രാജ് സിംഗിനെ അറസ്റ്റ് ചെയ്തു. പൊലീസ് സ്വമേധയാ നടപടി സ്വീകരിക്കുകയായിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്തെന്ന് കോട്ട പൊലീസ് സൂപ്രണ്ട് (എസ്പി) തേജസ്വനി ഗൗതം പറഞ്ഞതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു . വീഡിയോയുമായി ബന്ധപ്പെട്ട് ഇയാളെ ചോദ്യം ചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു. ഏതെങ്കിലും സംഘടനയുമായി ഇയാൾക്ക് ബന്ധമുണ്ടോയെന്ന് നിലവിൽ വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു. ഉദ്യോഗ് നഗർ പൊലീസ് സ്റ്റേഷനിൽ ഇതിനകം നാല് ക്രിമിനൽ കേസുകൾ ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.
രാജ് സിംഗുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപിയും കർണി സേനയും പ്രതികരിച്ചു- "വൈറൽ വീഡിയോയിൽ കാണുന്ന വ്യക്തിക്ക് ബിജെപിയുമായി യാതൊരു ബന്ധവുമില്ലെന്ന് ഞാൻ വ്യക്തമാക്കുന്നു. ബിജെപി രാഷ്ട്രനിർമ്മാണത്തിന് പ്രതിജ്ഞാബദ്ധമായ അച്ചടക്കമുള്ള പാർട്ടിയാണ്. ഇത്തരത്തിലുള്ള ഭാഷയും പെരുമാറ്റവും നമ്മുടെ പ്രത്യയശാസ്ത്രത്തിനും ധാർമ്മിക മൂല്യങ്ങൾക്കും തികച്ചും വിരുദ്ധമാണ്"- ബിജെപി കോട്ട നഗര പ്രസിഡന്റ് രാകേഷ് ജെയിൻ പറഞ്ഞു. രാജ് സിംഗിന് കർണിസേനയുമായി ബന്ധമില്ലെന്ന് പാർട്ടിയുടെ ദേശീയ പ്രസിഡന്റ് മഹിപാൽ സിംഗ് മക്രാന പറഞ്ഞു. പ്രതിഷേധിക്കുകയും കരിങ്കൊടി കാണിക്കുകയും തെരുവിലിറങ്ങുകയുമൊക്കെ ചെയ്യാറുണ്ട്. മറ്റൊരാളുടെ ജീവനെടുക്കുന്നത് തങ്ങളുടെ പ്രത്യയശാസ്ത്രമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam