
ചണ്ഡീഗഡ്: ഹരിയാന മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടാറും ഉപമുഖ്യമന്ത്രിയായി ജെജെപി അധ്യക്ഷന്‍ ദുഷ്യന്ദ് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ചണ്ഡീഗഡിലെ രാജ് ഭവനില്‍ ഉച്ചതിരിഞ്ഞ് രണ്ടേകാലോടെ ഗവര്‍ണര്‍ സത്യദേവ് നാരായണന്‍ ആര്യ സത്യവാചകം ചൊല്ലിക്കൊടുത്തു. മന്ത്രിസഭയിലെ മറ്റംഗങ്ങളെ ദീപാവലിയ്ക്കുശേഷം നിശ്ചയിക്കും.
തൊണ്ണൂറംഗ നിയമസഭയില്‍ 57 പേരുടെ പിന്തുണയാണ് രണ്ടാമതും മുഖ്യമന്ത്രിയായ ഖട്ടാറിനുള്ളത്. ബിജെപിയുടെ നാല്പത് എംഎല്‍എമാരെക്കൂടാതെ ജെജെപിയുടെ പത്തും ഏഴ് സ്വതന്ത്രരും പിന്തുണ നല്‍കി. ബിജെപി വര്‍ക്കിങ് പ്രസിഡന്‍റ് ജെപി നദ്ദ, ശിരോമണി അകാലിദള്‍ നേതാവ് പ്രകാശ് സിങ്ങ് ബാദല്‍ ഇന്നലെ പരോളിലിറങ്ങിയ ദുഷ്യന്ത് ചൗട്ടാലയുടെ അച്ഛന്‍ അജയ് ചൗട്ടാല തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജെജെപിയ്ക്ക് രണ്ട് മന്ത്രിസ്ഥാനം കൂടി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് 40 സീറ്റുകളും കോൺഗ്രസിന് 31 സീറ്റുകളുമാണ് ലഭിച്ചത്. 90 അംഗ സഭയിൽ ഭൂരിപക്ഷം നേടാൻ ആറ് സീറ്റുകളാണ് ബിജെപിക്ക് വേണ്ടിയിരുന്നത്.10 സീറ്റുകൾ നേടിയ ജെജെപിയും സ്വതന്ത്രന്മാരും പിന്തുണച്ചതോടെ ബിജെപി സർക്കാരിന് ഭാവിയിൽ ഭീഷണിയില്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam