
ഗാന്ധിനഗര്‍: ഗുജറാത്തിലെ (Gujarat) മോർബിയിൽ ഉപ്പ് ഫാക്ടറിയിലെ ചുമരിടിഞ്ഞ് വീണ് 12 പേർ മരിച്ചു. ഒന്‍പത് തൊഴിലാളികളും മൂന്ന് കുട്ടികളുമാണ് മരിച്ചത്. 5, 13, 14 വയസുള്ള മൂന്ന് കുട്ടികളാണ് മരിച്ചത്. ഇവരെല്ലാം തൊഴിലാളികളുടെ മക്കളാണ്. കുടുങ്ങിക്കിടക്കുന്നവർക്കായുള്ള തെരച്ചിൽ തുടരുകയാണ്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് അപകടം നടന്നത്. മോർബിയിലെ ഹാൽവാദിലുള്ള ജിഐഡിസി മേഖലയിലാണ് അപകടം നടന്ന ഉപ്പ് ഫാക്ടറി. തൊഴിലാളികൾക്ക് മേൽ വലിയ ചുവരും ഉപ്പ് ചാക്കുകളും വന്ന് വീഴുകയായിരുന്നു. ഭുരിഭാഗം പേരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു.
കാലപ്പഴക്കമാണോ മറ്റെന്തെങ്കിലുമാണോ ചുമരിടിയാന്‍ കാരണമെന്ന് വ്യക്തമല്ല. നാട്ടുകാരും മറ്റ് തൊഴിലാളികളും തുടങ്ങിയ രക്ഷാപ്രവർത്തനം പിന്നീട് പൊലീസും ഫയർഫോഴ്സും ഏറ്റെടുത്തു. വലിയ ഉപ്പ് ചാക്കുകൾ നീക്കിയുള്ള രക്ഷാപ്രവർത്തനത്തിന് ജെസിബിയും മറ്റും എത്തിച്ചു. അപകടത്തിൽ പ്രധാനമന്ത്രി നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് നാല് ലക്ഷവും അനുവദിച്ചു. പരിക്കേറ്റവർക്കും സഹായധനമുണ്ട്. സംഭവത്തെക്കുറിച്ച് സർക്കാർ വിശദമായ അന്വേഷണം നടത്തും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam