
ജയ്പൂർ: ഏഴ് മാസത്തിനുള്ളിൽ വിവിധ സംസ്ഥാനങ്ങളിലായി 25 വ്യത്യസ്ത പുരുഷന്മാരെ വിവാഹം കഴിച്ച 23 കാരിയെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. അനുരാധ പാസ്വാൻ എന്ന യുവതിയെയാണ് സവായ് മധോപൂർ പൊലീസ് അറസ്റ്റ് ചെയ്തത്. വിവാഹ റാക്കറ്റിന്റെ ഭാഗമായിരുന്ന യുവതി, വിവാഹം വൈകിയ യുവാക്കളെ ലക്ഷ്യം വെക്കുകയും വിവാഹം കഴിഞ്ഞയുടനെ അവരുടെ വിലപിടിപ്പുള്ള വസ്തുക്കളുമായി മുങ്ങുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. നിയമപരമായിട്ടായിരുന്നു ഓരോരുത്തരെയും വിവാഹം കഴിച്ചത്. കുറച്ച് ദിവസം താമസിച്ച്, രാത്രിയിൽ മോഷ്ടിച്ച സ്വർണ്ണം, പണം, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ എന്നിവയുമായി മുങ്ങുകയാണ് അനുരാധയുടെ രീതിയെന്ന് മാൻപൂർ പോലീസ് സ്റ്റേഷനിലെ അന്വേഷണ ഉദ്യോഗസ്ഥയായ മീത്ത ലാൽ പറയുന്നു.
മെയ് 3 ന് സവായ് മധോപൂർ സ്വദേശിയായ വിഷ്ണു ശർമ്മ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. സുനിത, പപ്പു മീന എന്നീ രണ്ട് ഏജന്റുമാർക്ക് താൻ രണ്ട് ലക്ഷം രൂപ നൽകിയതായും, അവർ തനിക്ക് അനുയോജ്യമായ ഒരു വധുവിനെ ഏർപ്പാട് ചെയ്യാമെന്ന് വാഗ്ദാനം ചെയ്തതായും ശർമ്മ പറഞ്ഞു. അനുരാധയെ വധുവായി അവതരിപ്പിച്ച ശേഷം ഏപ്രിൽ 20 ന് ഒരു വിവാഹം നടത്തി. എന്നിരുന്നാലും, കുറച്ച് ദിവസങ്ങൾക്ക് ശേഷം, മെയ് 2 ന്, അനുരാധ വിലപിടിപ്പുള്ള വസ്തുക്കളുമായി ഒളിച്ചോടി.
ഉത്തർപ്രദേശിലെ മഹാരാജ്ഗഞ്ചിലെ ഒരു ആശുപത്രിയിൽ മുമ്പ് ജോലി ചെയ്തിരുന്ന അനുരാധ, കുടുംബ തർക്കത്തെ തുടർന്ന് ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ് ഭോപ്പാലിലേക്ക് താമസം മാറി. അവിടെ, പ്രാദേശിക ഏജന്റുമാരുടെ ശൃംഖലയിലൂടെ പ്രവർത്തിക്കുന്ന വിവാഹ തട്ടിപ്പുകാരുടെ സംഘത്തിൽ പങ്കാളിയായി. ഈ ഏജന്റുമാർ വാട്ട്‌സ്ആപ്പ് വഴി വിവാഹം ആലോചിക്കുകയും നടത്തുകയും അവരുടെ സേവനങ്ങൾക്ക് 2 മുതൽ 5 ലക്ഷം രൂപ വരെ തുക പ്രതിഫലം പറ്റുകയും ചെയ്തു.
വിവാഹം നടത്തിക്കഴിഞ്ഞാൽ, വധു ആഴ്ചയ്ക്കുള്ളിൽ ഒളിച്ചോടും. തട്ടിപ്പുസംഘത്തിലെ റോഷ്‌നി, രഘുബീർ, ഗോലു, മജ്‌ബൂത് സിംഗ് യാദവ്, അർജൻ എന്നിവരുൾപ്പെടെ നിരവധി പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. വിഷ്ണു ശർമ്മയുടെ വീട്ടിൽ നിന്ന് കാണാതായതിന് ശേഷം, അനുരാധ ഭോപ്പാലിൽ ഗബ്ബാർ എന്ന മറ്റൊരാളെ വിവാഹം കഴിച്ചതായും അയാളിൽ നിന്ന് രണ്ട് ലക്ഷം രൂപ കൈപ്പറ്റിയതായും ആരോപിക്കപ്പെടുന്നു. വരനായി വേഷംമാറി പൊലീസ് ഒരു രഹസ്യ കോൺസ്റ്റബിളിനെ അയച്ചതോടെയാണ് അനുരാധയുടെ അറസ്റ്റ് സാധ്യമായത്. ഒരു ഏജന്റ് അനുരാധയുടെ ഫോട്ടോ പങ്കുവെച്ചപ്പോൾ, അന്വേഷണ ഉദ്യോഗസ്ഥർ അവസരം മുതലെടുത്ത് അവരെ അറസ്റ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam