രാജ്യത്ത് കൊവിഡ് രോഗം ക്രമാതീതമായി ഉയരുന്നുവെന്ന് ഐസിഎംആർ മുന്നറിയിപ്പ്; ടെസ്റ്റുകളിൽ വർധന

By Web TeamFirst Published Apr 15, 2020, 8:15 AM IST
Highlights
കൊവിഡിന്റെ സാമ്പിളുകൾ പരിശോധിക്കുന്നതിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ആദ്യമായി ഇരുപതിനായിരത്തിൽ കൂടുതൽ സാമ്പിളുകൾ 24 മണിക്കൂറിനകം ടെസ്റ്റ് ചെയ്തു
ദില്ലി: രാജ്യത്ത് കൊവിഡ് കേസുകൾ കൂടുന്നതായി ഐസിഎംആർ മുന്നറിയിപ്പ് നൽകി. ക്രമാതീതമായി ഉയരുന്നുവെന്നാണ് ഐസിഎംആർ റിപ്പോർട്ട്. പരിശോധനകളുടെ എണ്ണം കൂട്ടാൻ വീണ്ടും ശുപാർശ നൽകിയിട്ടുണ്ട്. ചൈനയിൽ നിന്ന് ദ്രുതപരിശോധന കിറ്റുകൾ എത്തിത്തുടങ്ങി. 15 ലക്ഷം ദ്രുതപരിശോധന കിറ്റുകൾ വാങ്ങാനാണ് ചൈനയുമായി കരാർ ഉണ്ടാക്കിയിരിക്കുന്നത്.

അതേസമയം കൊവിഡിന്റെ സാമ്പിളുകൾ പരിശോധിക്കുന്നതിൽ വൻ വർധനവ് ഉണ്ടായിട്ടുണ്ട്. ഇന്നലെ ആദ്യമായി ഇരുപതിനായിരത്തിൽ കൂടുതൽ സാമ്പിളുകൾ 24 മണിക്കൂറിനകം ടെസ്റ്റ് ചെയ്തു. 26351 സാമ്പിളുകളാണ് ഇന്നലെ മാത്രം പരിശോധിച്ചത്. ഇന്ത്യയിൽ ഇതുവരെ 2,44,893 സാമ്പിളുകൾ പരിശോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തിൽ മാത്രം 3286 പേർക്ക് രോഗം സ്ഥിരീകരിച്ചു.

രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം പതിനൊന്നായിരത്തിലേക്ക് കടക്കുകയാണ്. ഇപ്പോൾ 10,815 പേരാണ് കൊവിഡ് രോഗം ബാധിച്ചത്. മരണം 353 ആയി. കർണാടകത്തിൽ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ബെംഗളൂരുവിൽ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്ര പ്രദേശിൽ ഇന്നലെ രണ്ട് പേർ കൂടി മരിച്ചതോടെ ആകെ മരണം ഒൻപതായി. തെലങ്കാനയിൽ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്.

മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗൺ നീട്ടുന്നതിൻറെ ഭാഗമായി പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ കേന്ദ്ര സർക്കാർ ഇന്ന് പുറത്തിറക്കും. ഏപ്രിൽ ഇരുപതിന് ചില മേഖലകൾക്ക് ഇളവ് നൽകുന്നതടക്കമുള്ള നിർദ്ദേശങ്ങൾ ഇന്ന് കേന്ദ്രം നൽകും. ഇന്ന് കേന്ദ്ര മന്ത്രിസഭാ യോഗവും ചേരുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധിയും മന്ത്രിസഭ ചർച്ച ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം വിലയിരുത്താൻ ആഭ്യന്തരമന്ത്രാലയത്തിലും യോഗം നടക്കും.
click me!