വിവാദ മെഡിക്കൽ കമ്മീഷൻ ബില്ല് നിയമമാകുന്നു, രാജ്യസഭയിലും പാസ്സായി

Published : Aug 01, 2019, 06:42 PM ISTUpdated : Aug 01, 2019, 07:51 PM IST
വിവാദ മെഡിക്കൽ കമ്മീഷൻ ബില്ല് നിയമമാകുന്നു, രാജ്യസഭയിലും പാസ്സായി

Synopsis

ഡോക്ടർമാർക്ക് പ്രാക്സീസിന് മുമ്പ് ദേശീയ പരീക്ഷ എന്നതടക്കമുള്ള ചട്ടങ്ങളുള്ള ബില്ലാണ് രാജ്യസഭയും പാസ്സാക്കിയത്. ഡോക്ടർമാരുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബില്ല് നിയമമാകുന്നത്. 

ദില്ലി: ഡോക്ടർമാർക്ക് പ്രാക്ടീസ് ചെയ്യാൻ അവസാനവർഷ ദേശീയ പരീക്ഷയ്ക്ക് ശുപാർശയുള്ള മെഡിക്കൽ കമ്മീഷൻ ബിൽ നിയമമാകുന്നു. ലോക്സഭയ്ക്ക് പിന്നാലെ രാജ്യസഭയും ബില്ല് പാസ്സാക്കി. 101 പേർ ബില്ലിനെ പിന്തുണച്ചു. 51 പേർ എതിർത്തു. ഡോക്ടർമാരുടെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബില്ല് നിയമമാകാൻ പോകുന്നത്. 

സ്വകാര്യ മെഡിക്കൽ കോളേജുകളിൽ അമ്പതു ശതമാനം സീറ്റുകളിലെ ഫീസിന് മാനദണ്ഡം കേന്ദ്രം നിശ്ചയിക്കുമെന്നും ബിൽ വ്യവസ്ഥ ചെയ്യുന്നു. സംസ്ഥാനങ്ങളുടെ അധികാരത്തിൽ കൈകടത്തുന്നതാണ് ബില്ലെന്ന് ആരോപിച്ച പ്രതിപക്ഷം കടുത്ത പ്രതിഷേധമാണ് ഉയർത്തിയത്. എന്നാൽ ബില്ലിന് മേലുള്ള പ്രതിപക്ഷ ഭേദഗതി രാജ്യസഭ വോട്ടിനിട്ട് തള്ളി.

എന്നാൽ ആരോഗ്യമന്ത്രി ഹർഷവർദ്ധൻ കൊണ്ട് വന്ന ഭേദഗതി രാജ്യസഭ അംഗീകരിച്ചു. ബില്ലിലെ 37ആം അനുച്ഛേദത്തിലാണ് ഭേദഗതി, ദേശീയ മെഡിക്കൽ കമ്മീഷനിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിൽ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം നൽകുന്ന ഭേദഗതിയാണ് പാസായത്. മാറ്റം വരുത്തിയ ബിൽ വീണ്ടും ലോകസഭയിൽ അവതരിപ്പിക്കും. ഇതിന് ശേഷമാകും രാഷ്ട്രപതിയുടെ അടുത്തേക്ക് അയക്കുക.

എംബിബിഎസ് അവസാന വർഷ പരീക്ഷ രാജ്യത്താകെ ഒറ്റ പരീക്ഷയാക്കും. ഇതേ പരീക്ഷയുടെ മാർക്കാവും എംഡി കോഴ്‍സിലേക്കുള്ള പ്രവേശനത്തിനും ആധാരം. ദേശീയതല മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിന്‍റെ അടിസ്ഥാനത്തിലാവും എയിംസ് ഉൾപ്പടെ എല്ലാ സ്ഥാപനങ്ങളിലേക്കും പ്രവേശനം. സ്വകാര്യ മെഡിക്കൽ കോളേജുകളിലെ അമ്പത് ശതമാനം സീറ്റുകളിൽ ഫീസിന് കേന്ദ്രസർക്കാർ മാനദണ്ഡം നിശ്ചയിക്കും.  

പ്രാഥമിക ശുശ്രൂഷയ്ക്കും പ്രതിരോധ കുത്തിവയ്‍പുകൾക്കും, മിഡ് ലെവൽ ഹെൽത്ത് വർക്കർ എന്ന പേരിൽ ഡോക്ടർമാരല്ലാത്ത വിദഗ്‍ധർക്കും നിയന്ത്രിത ലൈസൻസ് നൽകും. 25 അംഗ ദേശീയ മെഡിക്കൽ കമ്മീഷനാവും മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലെയും അന്തിമ അതോറിറ്റി.

ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഇല്ലാതാകും. പകരം മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നൽകാൻ മെഡിക്കൽ കമ്മീഷനു കീഴിൽ സ്വതന്ത്ര ബോർഡുകൾ സ്ഥാപിക്കും. സംസ്ഥാനങ്ങൾ സംസ്ഥാന മെഡിക്കൽ കൗൺസിലുകൾ സ്ഥാപിക്കണം - എന്നിങ്ങനെ നീളുന്നു ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ലിലെ വ്യവസ്ഥകൾ. 

മെഡിക്കൽ കോളേജുകളുടെ ഫീസുൾപ്പടെയുള്ള വിഷയങ്ങളിൽ സംസ്ഥാനങ്ങളുടെ അധികാരം കവരാനാണ് കേന്ദ്രശ്രമമെന്ന പ്രതിപക്ഷ ആരോപണം ആരോഗ്യമന്ത്രി തള്ളി. സംസ്ഥാനങ്ങളുടെ അധികാരം കവരാൻ കേന്ദ്രസർക്കാർ ശ്രമിക്കില്ലെന്നും, മെഡിക്കൽ കോളേജുകളുമായി സംസ്ഥാനങ്ങൾക്ക് ധാരണയിലെത്താനാകുമെന്നും രാജ്യസഭയിൽ ബില്ല് അവതരിപ്പിച്ച ഹർഷവർദ്ധൻ പറഞ്ഞു. 

ആയുഷ്, ഹോമിയോ ഡോക്ടർമാർക്ക് ബ്രിഡ്‍ജ് കോഴ്‍സ് പാസ്സായി അലോപ്പതി ചികിത്സ നടത്താം എന്ന വ്യവസ്ഥ പ്രക്ഷോഭത്തെ തുടർന്ന് പുതിയ ബില്ലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ദേശീയ മെഡിക്കൽ കമ്മീഷൻ ബില്ല് നേരത്തേ ലോക്സഭ പാസ്സാക്കിയിരുന്നെങ്കിലും ലാപ്‍സായിരുന്നു. രാജ്യസഭയിലും ഭൂരിപക്ഷം ഉറപ്പാക്കാമെന്ന സാഹചര്യത്തിലാണ് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് നിർണ്ണായക മാറ്റങ്ങൾക്ക് വഴിവയ്ക്കുന്ന നിർദ്ദേശങ്ങൾ കൂടി സർക്കാർ ഉൾപ്പെടുത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ബിജെപിയുടെ കണ്ണിലൂടെ ആർഎസ്എസിനെ കാണരുത്, മറ്റൊന്നുമായും താരതമ്യം ചെയ്യാനാവില്ല'; ആർഎസ്എസ് മേധാവി മോഹൻ ഭാ​ഗവത്
ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയിൽ ആശങ്ക അറിയിച്ച് ഇന്ത്യ; പ്രസ്താവന അംഗീകരിക്കാതെ ബംഗ്ലാദേശ്