അജിത് പവാർ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടും പതറിയില്ല, ആരാണ് മണൽ മാഫിയയെ വിറപ്പിച്ച മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ?

Published : Sep 07, 2025, 10:22 PM IST
IPS Anjana Krishna

Synopsis

തിരുവനന്തപുരം സ്വദേശിനിയായ അഞ്ജന കൃഷ്ണ, 2022-23 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 355-ാം റാങ്ക് നേടിയാണ് ഇന്ത്യൻ പൊലീസ് സർവീസിൽ എത്തിയത്.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയോട് ഒഫീഷ്യൽ ഫോണില്‍ വിളിക്കാൻ ആവശ്യപ്പെട്ട ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണ, മണൽ മാഫിയക്കെതിരെ ശക്തമായ നിലപാടെടുത്ത് സോഷ്യൽ മീഡിയയിൽ കയ്യടി നേടുകയാണ്. മണൽക്കടത്തിനെതിരായ നടപടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ അഞ്ജനയെ ഫോണിൽ വിളിച്ച് ശാസിക്കുന്ന വീഡിയോ നേരത്തെ പുറത്തുവന്നിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ വൈറലായതോടെ അജിത് പവാറിന് സ്വയം വിശദീകരണവുമായി രംഗത്ത് വരേണ്ടിവന്നു. അഞ്ജനയെ അധിക്ഷേപിച്ച എൻസിപി വക്താവിന് നിരുപാധികം ക്ഷമാപണം നടത്തേണ്ടിയും വന്നു. ആരാണ് അഞ്ജന കൃഷ്ണയെന്ന് അറിയാം...

355-ാം റാങ്കുമായി ഐപിഎസിലെത്തിയ തിരുവനന്തപുരം സ്വദേശിനി

തിരുവനന്തപുരം ജില്ലയിലെ മലയിൻകീഴ് സ്വദേശിനിയായ അഞ്ജന കൃഷ്ണ, 2022-23 വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 355-ാം റാങ്ക് നേടിയാണ് ഇന്ത്യൻ പൊലീസ് സർവീസിൽ എത്തിയത്. തിരുവനന്തപുരത്തെ പൂജപ്പുര സെന്‍റ് മേരീസ് സെൻട്രൽ സ്‌കൂളിലാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്. സ്കൂൾ പഠന കാലത്തു തന്നെ പഠനത്തിൽ മിടുക്കിയായിരുന്നു അഞ്ജന. നീറമൺകര എൻഎസ്എസ് കോളേജിൽ നിന്ന് കണക്കിൽ ബിരുദം നേടി. പിന്നാലെ സിവിൽ സർവീസ് എന്ന ലക്ഷ്യം നേടാൻ കഠിന പരിശ്രമം. പൊലീസ് ഓഫീസറാകണമെന്ന സ്വപ്നം യാഥാർത്ഥ്യമായത് നാലാം ശ്രമത്തിലാണ്. കോടതിയിൽ ടൈപ്പിസ്റ്റാണ് അഞ്ജനയുടെ അമ്മ. അച്ഛൻ ടെക്സ്റ്റൈൽ ബിസിനസ് രംഗത്താണ്. മഹാരാഷ്ട്ര കേഡറിലെ ഓഫീസറാണ് അഞ്ജന. നിലവിൽ സോളാപൂർ ജില്ലയിലെ കര്‍മലയിൽ ഡപ്യൂട്ടി സൂപ്രണ്ട് (ഡിഎസ്പി) ആണ്.

സോളാപൂരിൽ നടന്നത്....

സോളാപൂരിൽ റോഡ് നിർമ്മാണത്തിനായി അനധികൃതമായി മണ്ണെടുപ്പ് നടത്തിയെന്ന പരാതിയെ തുടർന്നാണ് അഞ്ജന കൃഷ്ണ സ്ഥലത്തെത്തിയത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ അഞ്ജനയെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി പിന്തിരിപ്പിക്കാൻ ശ്രമിച്ചത് വലിയ വിവാദമായി. സോളാപൂരിലെ കർമലയിൽ റോഡ് നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട് അനധികൃതമായി മണ്ണ് ഖനനം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് അഞ്ജന കൃഷ്ണ സ്ഥലത്തെത്തിയത്. തുടർന്ന് ഇവിടെയുണ്ടായിരുന്ന എൻസിപി നേതാവ് ബാബ ജഗ്താപ്, ഉപമുഖ്യമന്ത്രി അജിത് പവാറിനെ വിളിച്ച് ഫോൺ അഞ്ജനയ്ക്ക് കൈമാറി. പിന്നാലെയായിരുന്നു ശകാരം.

"ഞാൻ ഉപമുഖ്യമന്ത്രിയാണ് സംസാരിക്കുന്നത്. നടപടി നിർത്തൂ. അതോ ഞാൻ നിങ്ങൾക്കെതിരെ നടപടിയെടുക്കണോ? നിങ്ങൾക്ക് അത്രയ്ക്ക് ധൈര്യമുണ്ടോ?" എന്നാണ് അജിത് പവാർ ഫോണിൽ പറഞ്ഞത്. ആളെ മനസ്സിലായില്ലെന്നും അതിനാൽ തന്‍റെ ഒഫീഷ്യൽ നമ്പറിൽ വിളിക്കാനും അഞ്ജന ആവശ്യപ്പെട്ടു. തുടർന്ന് അഞ്ജനയെ വിഡിയോ കോളിൽ വിളിച്ച ഉപമുഖ്യമന്ത്രി, പൊലീസ് നടപടികൾ നിർത്തിവെയ്ക്കണമെന്ന് ആവശ്യപ്പെട്ടു. തഹസിൽദാറോട് കാര്യങ്ങൾ ഏകോപിപ്പിക്കാൻ ആവശ്യപ്പെട്ടു. സംഭവത്തിന്റെ വിഡിയോ പുറത്തു വന്നതോടെ വ്യാപക വിമർശനമാണ് ഉയർന്ന് വരുന്നത്. അജിത് പവാർ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയാണെന്നും തന്റെ പാർട്ടിയിലെ കള്ളന്മാരെ സംരക്ഷിക്കുകയാണെന്നും ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തി.

"നിങ്ങൾ ഒരു ഐപിഎസ് ഉദ്യോഗസ്ഥയെ ഭീഷണിപ്പെടുത്തുകയാണ്. അച്ചടക്കമില്ലായ്മ താൻ സഹിക്കില്ലെന്ന് അദ്ദേഹം പറയുന്നത് കേൾക്കാം. അതും സ്വന്തം പാർട്ടിയിലെ കള്ളന്മാരെ സംരക്ഷിക്കാൻ. മിസ്റ്റർ പവാർ, നിങ്ങളുടെ അച്ചടക്കബോധം എവിടെ? നിയമ വിരുദ്ധമായി മണ്ണ് ഖനനം ചെയ്യുന്നത് സംസ്ഥാനത്തിന്റെ ഖജനാവ് കൊള്ളയടിക്കുന്നതിന് തുല്യമാണ്. നിങ്ങൾ ധനമന്ത്രിയാണ്. എന്നിട്ടും നിങ്ങൾ അത് ചെയ്തു‌"- എന്നാണ് ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്ത് വിമർശിച്ചത്.

അതേസമയം വിവാദത്തിന് പിന്നാലെ പ്രതികരണവുമായി അജിത് പവാർ രംഗത്തെത്തി. സുതാര്യത ഉറപ്പാക്കുന്നതിനും നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിനും പ്രതിജ്ഞാബദ്ധനാണ് താനെന്ന് അദ്ദേഹം പറഞ്ഞു- "സോളാപൂരിലെ പൊലീസ് ഉദ്യോഗസ്ഥയുമായുള്ള ഫോൺ സംഭാഷണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ചില വിഡിയോകൾ ശ്രദ്ധയിൽപ്പെട്ടു. നിയമപാലകരെ തടസ്സപ്പെടുത്തുക എന്നതല്ല, മറിച്ച് സ്ഥിതിഗതികൾ ശാന്തമാക്കുകയായിരുന്നു എന്റെ ഉദ്ദേശ്യം. നമ്മുടെ പൊലീസ് സേനയോടും അതിലെ ഉദ്യോഗസ്ഥരോടും എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്. വ്യത്യസ്തമായും ധീരമായും സേവനമനുഷ്ഠിക്കുന്ന വനിതാ ഉദ്യോഗസ്ഥർ ഉൾപ്പെടെ, നിയമവാഴ്ചയെ ഞാൻ വിലമതിക്കുന്നു. സുതാര്യമായ ഭരണമാണ് ലക്ഷ്യം. മണൽ ഖനനം ഉൾപ്പെടെയുള്ള എല്ലാ നിയമവിരുദ്ധ പ്രവർത്തനങ്ങളും നിയമ പ്രകാരം കർശനമായി കൈകാര്യം ചെയ്യുമെന്ന് ഉറപ്പാക്കും"

അഞ്ജനയെ അധിക്ഷേപിച്ച് എൻസിപി വക്താവ്, ഒടുവിൽ പോസ്റ്റ് പിൻവലിച്ച് മാപ്പ്

മഹാരാഷ്ട്രയിലെ മലയാളി ഐപിഎസ് ഓഫീസർ അഞ്ജന കൃഷ്ണയ്‌ക്കെതിരായ പരാമർശത്തിൽ നിരുപാധികം മാപ്പ് പറഞ്ഞ് എന്‍സിപി എംഎല്‍സിയും പാർട്ടി വക്താവുമായ അമോല്‍ മിത്കരി. അഞ്ജന കൃഷ്ണയുടെ വിദ്യാഭ്യാസ, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്നാണ് എംഎൽഎ നേരത്തെ പറഞ്ഞത്. ഇത് സംബന്ധിച്ച കുറിപ്പും എംഎൽസി ഡിലീറ്റ് ചെയ്തു.

സംസ്ഥാനത്തെ ഉപമുഖ്യമന്ത്രിയെ തിരിച്ചറിയാൻ കഴിയുന്നില്ലെങ്കിൽ അഞ്ജന കൃഷ്ണയുടെ വിദ്യാഭ്യാസ യോഗ്യതയിലടക്കം സംശയമുണ്ടെന്നും ഇവരുടെ വിദ്യാഭ്യാസ, ജാതി സര്‍ട്ടിഫിക്കറ്റുകള്‍ പരിശോധിക്കണമെന്നുമാണ് മിത്കരി ആവശ്യപ്പെട്ടത്. ഇക്കാര്യം ആവശ്യപ്പെട്ട് യുപിഎസ്‍സിക്ക് കത്തയക്കുകയും ചെയ്തു. പിന്നാലെ പ്രതിപക്ഷത്തു നിന്നും പാർട്ടിക്കുള്ളിൽ നിന്നും വിമർശനം ശക്തമായതോടെയാണ് നിരുപാധികം ക്ഷമാപണം നടത്തിയത്.

പറഞ്ഞത് സ്വന്തം അഭിപ്രായമാണെന്നും പാര്‍ട്ടിയുടെ നിലപാടല്ലെന്നും മിത്കരി വിശദീകരിച്ചു. സത്യസന്ധമായി പ്രവർത്തിക്കുന്ന പൊലീസുകാരോട് വലിയ ബഹുമാനമാണ്. ഈ വിഷയത്തില്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ നിലപാട് താന്‍ പൂര്‍ണമായും അംഗീകരിക്കുന്നുവെന്നും മിത്കരി പറഞ്ഞു.

 

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുപിയിൽ മതപരിവർത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി പാസ്റ്റർക്ക് ജാമ്യം‌; അറസ്റ്റിലായത് ജനുവരി 13ന്
കർണാടകയിലും നയപ്രഖ്യാപന പ്രസംഗത്തിൽ പോര്; കേന്ദ്ര വിമർശനത്തിൽ ഉടക്കിട്ട് ഗവർണർ, വഴങ്ങാതെ സിദ്ധരാമയ്യ; പ്രത്യേക നിയമസഭാ സമ്മേളനത്തിൽ പ്രതിസന്ധി