
മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി പരിഹരിക്കാനായി വിളിച്ച എംഎല്‍എമാരുടെ യോഗം റദ്ദാക്കി ശിവസേന. യോഗത്തിൽ പങ്കെടുക്കണമെന്ന ഉദ്ധവ് താക്കറെയുടെ അന്ത്യശാസനം വിമതർ തള്ളിയതോടെയാണ് യോഗം ഉപേക്ഷിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിക്കായിരുന്നു എംഎല്‍എമാരുടെ യോഗം വിളിച്ചിരുന്നത്. യോഗത്തിന് എത്തണമെന്ന് എംഎല്‍എമാര്‍ക്ക് അന്ത്യശാസനവും നല്‍കിയിരുന്നു. തനിക്ക് 47 പേരുടെ പിന്തുണയുണ്ടെന്ന് വിമത നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച ഏകനാഥ് ഷിന്‍ഡേ പറഞ്ഞു.
അതിനിടെ ഉദ്ധവ് താക്കറെയുടെ ദൂതന്മാർ ഗുവാഹത്തിയിലെത്തി വിമതരുമായി ആശയവിനിമയം നടത്തി. നിയമസഭാകക്ഷി നേതാവ് അജയ് ചൗധരി, സച്ചിൻ ആഹർ എന്നിവരാണ് ഗുവാഹത്തിയിലെ റാഡിസൺ ബ്ലൂ ഹോട്ടലിൽ എത്തിയത്. രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭാ കൗൺസിൽ തെരഞ്ഞെടുപ്പിലും ബിജെപിക്ക് മുന്നിൽ തിരിച്ചടി നേരിട്ട മഹാവികാസ് അഖാഡി സഖ്യത്തിന് വമ്പന്‍ ഷോക്കാണ് വിമത നീക്കം. ശിവസേനയിലെ മുതിർന്ന നേതാവും നഗര വികസന മന്ത്രിയുമായ ഏക്നാഥ് ഷിൻഡേയാണ് കഴിഞ്ഞ ദിവസം അർധ രാത്രിയോടെ സൂറത്തിലെ മറീഡിയൻ ഹോട്ടലിലേക്ക് എംഎൽഎമാരുമായി പോയത്. ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ സേനാ എംഎൽഎമാരും മുഖ്യമന്ത്രിയുടെ വസതിയിലെത്തണണെന്ന് പിന്നാലെ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അന്ത്യശാസനം നൽകി. പക്ഷെ യോഗത്തിന് പാതി അംഗങ്ങൾ പോലും എത്തിയില്ലെന്നാണ് വിവരം.
മഹാരാഷ്ട്ര സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് മല്ലികാർജ്ജുന ഖാർഗെ. പണവും അധികാരവും ഉപയോഗിച്ച് മഹാരാഷ്ട്ര സർക്കാരിനെ അട്ടിമറിക്കാനാണ് ബിജെപി നീക്കം. കർണാടകയിലും ഗോവയിലും മണിപ്പൂരിലും ഇതാണ് നടന്നത്. എല്ലായിടത്തും അധാർമിക രാഷ്ടീയമാണ് ബിജെപി നടത്തുന്നത്. ഉദ്ദവ് താക്കറെ എങ്ങനെ പ്രശ്നം പരിഹരിക്കുമെന്നത് കാത്തിരുന്ന് കാണാമെന്നും മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞു. രാഷ്ട്രീയ വേട്ടയാടലിൽ ഭയമില്ലെന്നും ഖാര്‍ഗെ പറഞ്ഞു. രാജ്യത്തെ പ്രശ്‍നങ്ങളിലാണ് കോൺഗ്രസിന് ആശങ്ക.വ്യക്തിക്ക് വേണ്ടിയല്ല രാജ്യത്തിന് വേണ്ടിയാണ് പോരാടുന്നത് എന്നും ഖാർഗെ പറഞ്ഞു.