ലോക്ക്ഡൗൺ; മടങ്ങിപ്പോയ തൊഴിലാളികളിൽ മൂന്നിൽ രണ്ട് ഭാഗവും തിരികെ വരാനാഗ്രഹിക്കുന്നു; പഠനറിപ്പോർട്ട്

By Web TeamFirst Published Aug 4, 2020, 12:17 PM IST
Highlights

ഗ്രാമങ്ങളിലെ കൊവിഡ് ഭീതിയും ആരോഗ്യ പ്രതിസന്ധിയും  ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്ന് ഈ പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്. 


ദില്ലി: കൊറോണ വൈറസ് വ്യാപനത്തെ തുടർന്നുള്ള ലോക്ക് ഡൗൺ പ്രഖ്യാപനത്തിൽ നിരവധി അന്യസംസ്ഥാന തൊഴിലാളികളാണ് സ്വദേശത്തേയ്ക്ക് മടങ്ങിപ്പോയത്. ഇത്തരത്തിൽ മടങ്ങിപ്പോയ മൂന്നിൽ രണ്ട് ഭാഗം ആളുകളും തിരികെ വന്നവരും തിരികെ വരാൻ ആഗ്രഹക്കുന്നവരുമാണെന്ന് സർവ്വേ റിപ്പോർട്ട്. ഗ്രാമങ്ങളിൽ തൊഴിലില്ലായ്മ രൂക്ഷമായ സാഹചര്യത്തിലാണ് ഇവർ ഇത്തരത്തിലൊരു തീരുമാനമെടുത്തിരിക്കുന്നത്. ഏറ്റവും പുതിയ സർവ്വേയിലാണ് ഇക്കാര്യം വെളിപ്പെട്ടിരിക്കുന്നത്. 

ജൂൺ 24 മുതൽ ജൂലൈ 8 വരെയുള്ള കാലയളവിൽ 11 സംസ്ഥാനങ്ങളിലെ 48 ജില്ലകളിലായി 4838 കുടുംബങ്ങളിലാണ് സർവ്വേ സംഘടിപ്പിച്ചത്. സ്വന്തം ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയ 29 ശതമാനം തൊഴിലാളികളും ഇപ്പോൾ നഗരങ്ങളിലേക്ക് തിരികെ എത്തിയതായും 45 ശതമാനം ജനങ്ങൾ തിരികെ വരാൻ ആഗ്രഹിക്കുന്നതായും പഠനം പറയുന്നു. തിരികെയെത്തിയവർ വൈദഗ്ധ്യം വേണ്ട തൊഴിലുകളിലാണ് ഏർപ്പെട്ടിരിക്കുന്നത്. ഗ്രാമങ്ങളിലേക്ക് തിരിച്ചു പോയ തൊഴിലാളികളിൽ നാലിലൊന്ന് ആളുകളും ഇപ്പോഴും തൊഴിൽ അന്വഷണത്തിലാണെന്നും പഠനത്തിൽ വ്യക്തമായിട്ടുണ്ട്.

24 ശതമാനം ആളുകൾ കുട്ടികളുടെ വിദ്യാഭ്യാസം നിർത്തലാക്കാനും ആലോചിക്കുന്നു. ഗ്രാമങ്ങളിലെ കൊവിഡ് ഭീതിയും ആരോഗ്യ പ്രതിസന്ധിയും  ഇപ്പോഴും നിലനിൽക്കുന്നുണ്ട് എന്ന് ഈ പഠനം മുന്നറിയിപ്പ് നൽകുന്നുണ്ട്. അതുപോലെ കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് ഇവർ കുറച്ചിട്ടുണ്ട്. അതുപോലെ സാമ്പത്തിക പ്രതസന്ധി മൂലം വീട്ടിലെ വസ്തുക്കൾ വിറ്റവരുമുണ്ട്. ലോക്ക് ഡൗൺ കാലഘട്ടവുമായി താരതമ്യപ്പെടുത്തുമ്പോൾ പൊതു വിതരണ സംവിധാനം കൂടുതൽ കാര്യക്ഷമമായിട്ടുണ്ട്. വീട്ടുപകരണങ്ങൾ പണയം വച്ചും കന്നുകാലികളെ വിറ്റുമാണ് പലരും സാമ്പത്തിക പ്രതിസന്ധിയെ നേരിട്ടുകൊണ്ടിരിക്കുന്നത്. 

സർവ്വെയിൽ പങ്കെടുത്ത രണ്ട് ശതമാനം ആളുകൾ അവരുടെ ഭൂമി വിറ്റഴിച്ചതായി വെളിപ്പെടുത്തി. ചിലരാകട്ടെ ഭൂമി പണയം വച്ചാണ് നിത്യവൃത്തിക്കുള്ള വക കണ്ടെത്തിയത്. ഏഴ് ശതമാനം ആളുകൾ പലിശക്കാരിൽ നിന്ന് പണം വാങ്ങിയിട്ടുണ്ട്. കുടിയേറ്റ തൊഴിലാളികൾ തിരികെയെത്തിയ വീടുകളിലെ സ്ത്രീകൾക്ക് വീടുകളിലെ ജോലിഭാരം വർദ്ധിച്ചതായും പഠനം പറയുന്നു. 

click me!