
ബെംഗളൂരു: പ്രത്യേക ട്രെയിനുകൾ അവസാന നിമിഷം റദ്ദാക്കിയതോടെ കർണാടകത്തിലെ അതിഥി തൊഴിലാളികൾ ദുരിതത്തിൽ. ട്രെയിനില്ലെന്ന കാര്യമറിയാതെ നാട്ടിലേക്ക് പോകാനുളള അപേക്ഷയുമായി തൊഴിലാളികൾ ഇപ്പോഴും പൊലീസ് സ്റ്റേഷനുകളിലെത്തുകയാണ്. അവകാശങ്ങൾ നിഷേധിച്ച് തൊഴിലാളികളെ ചൂഷണം ചെയ്യാൻ വഴിയൊരുക്കുകയാണ് സംസ്ഥാന സർക്കാരെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി.
പ്രത്യേക ട്രെയിൻ ഓടിത്തുടങ്ങിയപ്പോൾ നാട്ടിലെത്താമെന്ന് പ്രതീക്ഷയിലായിരുന്നു മഹാനഗരത്തിലെ ആയിരക്കണക്കിന് അതിഥി തൊഴിലാളികൾ. ഇതിനോടകം ബെംഗളൂരുവിൽ നിന്നും രാജ്യത്തെ വിവിധ ഭാഗങ്ങളിലേക്ക് പോയ ട്രെയിനുകളിലായി നിരവധി പേർ നഗരം വിട്ട് സ്വദേശത്തേക്ക് മടങ്ങി.
തിരികെ പോകാനുള്ള രജിസ്ട്രേഷൻ പൂർത്തിയാക്കി അറിയിപ്പ് കാത്തിരിക്കുമ്പോഴാണ് പ്രത്യേക ട്രെയിനുകൾ ഇനി വേണ്ടെന്ന് കർണാടക സർക്കാർ റെയിൽവേക്ക് കത്തയച്ചത്. വരുമാനവും ആഹാരവുമില്ലാതെ തൊഴിലാളി ക്യാംപുകളിൽ ജീവിതം തള്ളി നീക്കിയ കുടിയേറ്റ തൊഴിലാളികൾക്ക് ഇത് ഇരുട്ടടിയായി. പ്രത്യേക ട്രെയിൻ സർവ്വീസ് കർണാടക സർക്കാർ ഇടപെട്ട് റദ്ദാക്കിയ വിവരം ബെംഗളൂരുവിലെ പല അതിഥി തൊഴിലാളികളും ഇപ്പോഴും അറിഞ്ഞിട്ടില്ല. ഇന്നലെയും നാട്ടിലേക്ക് മടങ്ങാൻ പേര് രജിസ്റ്റർ ചെയ്യാനായി നിരവധി പേർ പൊലീസ് സ്റ്റേഷനുകളിലെത്തി.
ഈയാഴ്ച പത്ത് ട്രെയിനുകളാണ് കർണാടകത്തിൽ നിന്ന് പുറപ്പെടാനിരുന്നത്. നിർമാണപ്രവർത്തനങ്ങൾ ഉടൻ തുടങ്ങുമെന്നും ജോലി തുടരാമെന്നുമാണ് സർക്കാർ അറിയിപ്പ്. എന്നാൽ അതിഥി തൊഴിലാളികളുടെ അവകാശങ്ങൾ ഹനിക്കുന്നതാണ് നടപടിയെന്നാണ് കോൺഗ്രസിന്‍റെ വിമർശനം. വൻകിട കെട്ടിട നിർമാതാക്കളുടെ സമ്മർദത്തിന് വഴങ്ങുകയാണ് സർക്കാർ ചെയ്തതെന്നും ചൂഷണത്തിന് വഴിയൊരുക്കലാണ് ഇതെന്നും തീരുമാനം പുനപരിശോധിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെടുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam