ആഭ്യന്തര മന്ത്രി അമിത് ഷാ ദില്ലി എൽഎൻജെപി ആശുപത്രിയിൽ; കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നു

By Web TeamFirst Published Jun 15, 2020, 4:44 PM IST
Highlights

ആശുപത്രിയിലെ ക്രമീകരണങ്ങൾ അദ്ദേഹം വിലയിരുത്തുകയാണ്. സർവകക്ഷി യോഗത്തിനു ശേഷമാണ് മന്ത്രിയുടെ സന്ദർശനം. 

ദില്ലി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ  ദില്ലി എൽഎൻജെപി ആശുപത്രിയിലെത്തി. ആശുപത്രിയിലെ ക്രമീകരണങ്ങൾ അദ്ദേഹം വിലയിരുത്തുകയാണ്. സർവകക്ഷി യോഗത്തിനു ശേഷമാണ് മന്ത്രിയുടെ സന്ദർശനം. 

കൊവിഡ് വ്യാപനം വഷളായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ദില്ലിയിൽ ഒരു ദിവസം 18000 കൊവിഡ് പരിശോധന നടത്താൻ സർവ്വകക്ഷി യോ​ഗത്തിൽ തീരുമാനമായിരുന്നു. പരിശോധന നടത്താനുള്ള ചെലവ് പകുതിയായി കുറയ്ക്കണമെന്ന ബിജെപിയുടെ ആവശ്യവും യോഗത്തിൽ അംഗീകരിച്ചു.

ബിജെപി, എഎപി, കോൺഗ്രസ്, ബിഎസ്‌പി നേതാക്കൾ സർവകക്ഷി യോഗത്തിൽ പങ്കെടുത്തു. ദില്ലിയിലെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് കുറയ്ക്കാൻ നടപടി വേണമെന്ന് ബിജെപി യോഗത്തിൽ ആവശ്യപ്പെട്ടു. വീണ്ടും ലോക്ക് ഡൗൺ പ്രഖ്യാപിക്കണോ വേണ്ടയോ എന്ന കാര്യത്തിൽ യാതൊരു ചർച്ചയും നടന്നില്ല. 

അതേസമയം 450 രൂപ മാത്രം ചെലവ് വരുന്ന കൊവിഡ് ടെസ്റ്റ് ദില്ലിയിൽ ഉടൻ ലഭ്യമാകുമെന്ന് ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ് പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ച വ്യക്തിയുടെ കുടുംബത്തിനും കണ്ടെയ്ൻമെന്റ് സോണിലുള്ള കുടുംബങ്ങൾക്കും പതിനായിരം രൂപ വീതം സാമ്പത്തിക സഹായം നൽകണമെന്ന് യോഗത്തിൽ കോൺഗ്രസ് നേതാക്കൾ ആവശ്യപ്പെട്ടു.

ദില്ലിയിലെ ആശുപത്രികളിൽ നിലവിലുള്ള മോർച്ചറികളുടെ ശേഷി വർധിപ്പിക്കാൻ സർക്കാർ നിയോഗിച്ച സമിതി ശുപാർശ ചെയ്തിട്ടുണ്ട്. മോർച്ചറികളിൽ ശീതീകരണ കണ്ടെയ്നറുകൾ സ്ഥാപിക്കാനും സമിതി ആവശ്യപ്പെട്ടു. സർക്കാർ ആശുപത്രികളിലെ പരിശോധനക്ക് ശേഷമാണ് സമിതിയുടെ ശുപാർശ.

 

Union Home Minister Amit Shah at Delhi's LNJP hospital to review the preparedness related to . pic.twitter.com/C9XSoIvlpY

— ANI (@ANI)
click me!