
ന്യൂഡൽഹി: ഊർജ്ജ മേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ വരും വർഷങ്ങളിൽ നൂറ് ശതമാനം എഥനോൾ മിശ്രിതം നടപ്പിലാക്കാൻ ഇന്ത്യ ലക്ഷ്യമിടുന്നുവെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ യുദ്ധസമാനമായ സാഹചര്യങ്ങൾ അന്താരാഷ്ട്ര വിപണിയിൽ എണ്ണ ലഭ്യതയെ ബാധിക്കുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യയുടെ ഈ നിർണ്ണായക നീക്കം. ഫോസിൽ ഇന്ധനങ്ങളെ ആശ്രയിക്കുന്നത് കുറച്ച് പരിസ്ഥിതി സൗഹൃദമായ ബദൽ മാർഗ്ഗങ്ങളിലേക്ക് രാജ്യം മാറേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി.
നിലവിൽ പെട്രോൾ ആവശ്യകതയുടെ 87 ശതമാനവും ഇറക്കുമതിയെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. ഇതിനായി പ്രതിവർഷം 22 ലക്ഷം കോടി രൂപയോളമാണ് രാജ്യം ചെലവഴിക്കുന്നത്. ബ്രസീൽ പോലുള്ള രാജ്യങ്ങൾ നൂറ് ശതമാനം എഥനോൾ മിശ്രിതം വിജയകരമായി നടപ്പിലാക്കിയത് ഇന്ത്യയ്ക്കും മാതൃകയാണെന്ന് ഗ്രീൻ ട്രാൻസ്‌പോർട്ട് കോൺക്ലേവിൽ സംസാരിക്കവെ മന്ത്രി ചൂണ്ടിക്കാട്ടി. 2025 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഇന്ധനക്ഷമതാ മാനദണ്ഡങ്ങൾ ഇലക്ട്രിക്, ഫ്ലെക്സ്-ഫ്യുവൽ വാഹനങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹൈഡ്രജൻ ഇന്ധനമാണ് ഭാവിയുടെ ഇന്ധനമെന്നും മാലിന്യത്തിൽ നിന്ന് ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന രീതിയിലേക്ക് നാം മാറണമെന്നും ഗഡ്കരി പറഞ്ഞു. ഒരു കിലോ ഹൈഡ്രജന്‍റെ ഉത്പാദന ചിലവ് ഒരു ഡോളറിലേക്ക് എത്തിക്കാൻ സാധിച്ചാൽ ഇന്ത്യയ്ക്ക് ലോകത്തിലെ തന്നെ വലിയ ഊർജ്ജ കയറ്റുമതി രാജ്യമായി മാറാൻ സാധിക്കും. പെട്രോൾ, ഡീസൽ വാഹനങ്ങൾ ഉപേക്ഷിക്കാൻ ആരെയും നിർബന്ധിക്കില്ലെങ്കിലും, ഗുണനിലവാരമുള്ള ബദൽ ഇന്ധന വാഹനങ്ങൾ വിപണിയിൽ എത്തിക്കാൻ നിർമ്മാതാക്കൾ ശ്രദ്ധിക്കണമെന്നും എഥനോൾ മിശ്രിതത്തിനെതിരായ തെറ്റായ പ്രചാരണങ്ങൾ തള്ളിക്കളയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്തെ വാഹനങ്ങൾ ഇനി പെട്രോളിന് പകരം ഭൂരിഭാഗവും ആൽക്കഹോൾ (എത്തനോൾ) ഉപയോഗിച്ച് ഓടിക്കാനുള്ള നിർണ്ണായക നീക്കവുമായി കേന്ദ്ര സർക്കാർ മുന്നോട്ട് പോവുകയാണ്. പെട്രോളിൽ 85 ശതമാനം എത്തനോൾ കലർത്തുന്ന 'ഇ85' ഇന്ധനത്തിനായുള്ള കരട് നിയമങ്ങൾ ഉടൻ പുറത്തിറക്കാനാണ് സർക്കാർ നീക്കം. നിലവിൽ ഉപയോഗിക്കുന്ന 20 ശതമാനം എത്തനോൾ കലർന്ന ഇ20 പെട്രോളിന് പിന്നാലെയാണ് വിപ്ലവകരമായ ഈ മാറ്റം വരുന്നത്. പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യം ആഗോള എണ്ണവിപണിയെ പിടിച്ചുലയ്ക്കുന്ന പശ്ചാത്തലത്തിൽ, ഇന്ധന ഇറക്കുമതി വെട്ടിക്കുറയ്ക്കാനുള്ള ഇന്ത്യയുടെ മാസ്റ്റർ പ്ലാനായിട്ടാണ് ഇതിനെ വിലയിരുത്തുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam