
ദില്ലി: തീ കണ്ടതിനെ തുടർന്ന് ദില്ലി വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം തിരിച്ചിറക്കിയ സംഭവത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു. ഡിജിസിഎയോട് സംഭവത്തിൽ പരിശോധന നടത്തി അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശിച്ചു. ഡിജിസിഎ റിപ്പോർട്ട് ലഭിച്ച ശേഷമായിരിക്കും തുടർ നടപടി പ്രഖ്യാപിക്കുക.
ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്നലെ രാത്രി ഒൻപതരയ്ക്ക് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനമാണ് തീ കണ്ടതിനെ തുടർന്ന് തിരിച്ചിറക്കിയത്. എഞ്ചിനിൽ തീപ്പൊരി കണ്ടതിനെ തുടർന്നാണ് ഇൻഡിഗോ വിമാനം അടിയന്തരമായി ഇറക്കിയത്. വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചാണ് വിമാനം ഇറക്കിയത്. പറന്നയുർന്നപ്പോൾ ഉണ്ടായ സാങ്കേതിക പ്രശ്നം മാത്രമാണ് ഇതെന്നും, യാത്രക്കാരെ സുരക്ഷിതരായി മറ്റൊരു വിമാനത്തിൽ ബെംഗളൂരുവിൽ എത്തിച്ചു എന്നും ഇൻഡിഗോ അധികൃതർ അറിയിച്ചിരുന്നു.
രാത്രി 9.45 ഓടെയായിരുന്നു സംഭവം. യാത്രക്കാരെ ഉടൻ പുറത്തിറക്കിയില്ല. രാത്രി 11 മണിക്ക് ശേഷം യാത്രക്കാരെ വിമാനത്തിൽ നിന്ന് ഇറക്കി മറ്റൊരു വിമാനത്തിൽ അയച്ചു. ഇൻഡിഗോ 6E-2131 വിമാനത്തിലെ എല്ലാ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് ദില്ലി പൊലീസ് അറിയിച്ചു. എയർബസ് എ-320 വിമാനത്തിൽ 184 പേരാണ് ഉണ്ടായിരുന്നത്. വിമാനം പറന്നുയരുമ്പോൾ ഉണ്ടായ സാങ്കേതിക തകരാറാണ് തീ ഉണ്ടാവാൻ കാരണമെന്നും എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്നും ഇൻഡിഗോ അധികൃതർ പ്രതികരിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam