മഴയില്ല; ദൈവപ്രീതിക്കായി പെണ്‍കുട്ടികളെ നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ച് ക്രൂരത

By Web TeamFirst Published Sep 7, 2021, 1:58 PM IST
Highlights

തവളയെ കെട്ടിയിട്ട വടിയും കയ്യില്‍ പിടിച്ചായിരുന്നു ഈ പ്രദക്ഷിണ സമാനമായ ആചാരം നടന്നത്. ഭജനകളും കീര്‍ത്തനങ്ങളും പാടിയുള്ള പ്രദക്ഷിണത്തില്‍ ദക്ഷിണയായി ഭക്ഷ്യ ധാന്യങ്ങളും ശേഖരിച്ചിരുന്നു.

മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താന്‍ പെണ്‍കുട്ടികളെ നഗ്നരാക്കി പൊതുനിരത്തിലൂടെ നടത്തിച്ച് ക്രൂരത. മധ്യപ്രദേശിലെ ദാമോ ജില്ലയിലാണ് സംഭവം. വരള്‍ച്ചയ്ക്ക് സമാനമായ അവസ്ഥയായതിനാല്‍ മഴ ദൈവങ്ങളെ പ്രീതിപ്പെടുത്താനായിരുന്നു വിചിത്രമായ ആചാരമെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. തവളയെ കെട്ടിയിട്ട വടിയും കയ്യില്‍ പിടിച്ചായിരുന്നു ഈ പ്രദക്ഷിണ സമാനമായ ആചാരം നടന്നത്.

ദാമോ ജില്ലയിലെ ബനിയാ ഗ്രാമത്തില്‍ ഞായറാഴ്ചയാണ് ഈ ദുരാചാരം നടന്നത്. സംഭവത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ദാമോ ജില്ലാ അധികാരികളില്‍ നിന്നും വിശദീകരണം തേടിയിട്ടുണ്ട്. സംഭവത്തേക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പെണ്‍കുട്ടികളെ ഇത്തരത്തില്‍ നഗ്നരാക്കി നടത്തിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് വിശദമാക്കുന്നു. എന്നാല്‍ പെണ്‍കുട്ടികളുടെ രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് ഇത്തരം ദുരാചാരമെന്നതിനാല്‍ കേസ് എടുക്കുന്നത് സംബന്ധിച്ച് പൊലീസ് വ്യക്തതക്കുറവുണ്ട്.

ഗ്രാമത്തിലെ എല്ലാ വീടുകളിലും സ്ത്രീകളുടെ അകമ്പടിയോടെ പെണ്‍കുട്ടികളെ എത്തിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വിശദമാക്കുന്നത്. ഭജനകളും കീര്‍ത്തനങ്ങളും പാടിയുള്ള പ്രദക്ഷിണത്തില്‍ ദക്ഷിണയായി ഭക്ഷ്യ ധാന്യങ്ങളും ശേഖരിച്ചിരുന്നു. എന്നാല്‍ ആചാരത്തേക്കുറിച്ച് ഗ്രാമീണരില്‍ ആരും ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്നാണ് ജില്ലാ കളക്ടര്‍ എസ് കൃഷ്ണ ചൈതന്യ സംഭവത്തേക്കുറിച്ച് പറയുന്നത്. ഇത്തരം ആചാരങ്ങള്‍ മഴ പെയ്യാന്‍ കാരണമാകില്ലെന്നും കൂടുതല്‍ വിളവുണ്ടാകാന്‍ കാരണമാകില്ലെന്നുമുള്ള അറിവ് ഗ്രാമീണര്‍ക്കില്ലെന്നും കളക്ടര്‍ പറയുന്നു.

ഈ സാഹചര്യത്തില്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നാണ് പൊലീസ് വിശദമാക്കുന്നത്. മഴ ലഭിക്കാത്തതിനാല്‍ വയലിലെ കൃഷി നാശമാകുന്നുവെന്നും മഴ ലഭിക്കാനാണ് ഈ ആചാരമെന്നും പെണ്‍കുട്ടികളെ നഗ്നരാക്കി നടത്തുമ്പോള്‍ ഒപ്പമുള്ളവര്‍ പറയുന്നത് വീഡിയോയിലുണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!