
ദില്ലി: കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി രാജിവച്ചു. കേന്ദ്രന്യൂനപക്ഷകാര്യമന്ത്രിയായി നഖ്വി ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയുമായി കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് രാജിസമര്‍പ്പിച്ച്. ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി മന്ത്രിമാരായ മുക്താര്‍ അബ്ബാസ് നഖ്വിയേയും ആര്‍.സി.പി സിംഗിൻ്റേയും പ്രവര്‍ത്തനങ്ങളെ അനുമോദിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവരും രാജിവയ്ക്കുമെന്ന അഭ്യൂഹം പരന്നിരുന്നു. രാജ്യസഭയിലെ ബിജെപി പ്രതിനിധിയായ മുക്താര്‍ അബ്ബാസ് നഖ്വിയുടേയും ജെഡിയു പ്രതിനിധിയായ ആര്‍.സി.പി സിംഗിൻ്റേയും കാലാവധി നാളെ അവസാനിക്കുകയാണ്. മുതിർന്ന ബിജെപി നേതാവായ നഖ്‌വി രാജ്യസഭാ ഉപനേതാവ് കൂടിയാണ്. ജെഡി (യു) ക്വാട്ടയിൽ നിന്നുള്ള മോദി മന്ത്രിസഭയിലെ മന്ത്രിയാണ് ആര്‍സിപി സിംഗ്. ബിജെപിയുമായി പരിധി വിട്ട് അടുപ്പം കാണിക്കുന്നു എന്ന പേരിൽ ജെഡിയുവിന് ഉള്ളിൽ ആര്‍സിപി സിംഗിനെതിരെ വലിയ വിമര്‍ശനമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കേന്ദ്രമന്ത്രിസഭയിൽ നിന്നും രാജ്യസഭയിൽ നിന്നും പാര്‍ട്ടി പിൻവലിക്കുന്നത്.
അതേസമയം മുക്താര്‍ അബ്ബാസ് നഖ്വി ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ശക്തമാണ്. ഭരണകക്ഷിയായ എൻഡിഎയിൽ നാല് പേരെയാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നത് എന്നാണ് സൂചന. ഇവരെല്ലാം ന്യൂനപക്ഷ വിഭാഗഗത്തിൽ നിന്നുള്ളവരാണ്. മുസ്ലീം സമുദായത്തിൽ നിന്ന് മൂന്ന് പേരും സിഖ് വിഭാഗത്തിൽ നിന്ന് ഒരാളും ഇന്ത്യയിലെ ഏറ്റവും ഉയർന്ന ഭരണഘടനാ സ്ഥാനമായ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയുടെ 16-ാം ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന് ചൊവ്വാഴ്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ചൊവ്വാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. വിജ്ഞാപനമനുസരിച്ച് ജൂലൈ 19 ആണ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.
ന്യൂനപക്ഷകാര്യ മന്ത്രി മുഖ്താർ അബ്ബാസ് നഖ്‌വി, കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ കേന്ദ്രമന്ത്രി നജ്മ ഹെപ്‌തുള്ള എന്നിവരുടെ പേരുകൾ ബിജെപി നേതൃത്വം ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് സൂചന. പഞ്ചാബ് മുൻമുഖ്യമന്ത്രി ക്യാപ്റ്റൻ അമ്രീന്ദർ സിംഗിൻ്റെ പേര് സിഖ് സമുദായ പ്രാതിനിധ്യം എന്ന നിലയിൽ ചര്‍ച്ചയിലുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. പാര്‍ലമെൻ്റിൽ വ്യക്തമായ ഭൂരിപക്ഷം എൻഡിഎയ്കക്ക് ഉള്ളതിനാൽ ഭരണകക്ഷിക്ക് വിജയം ഉറപ്പാണ്. എങ്കിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി മത്സരം ഉറപ്പാക്കാനാണ് സാധ്യത.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam