
ബെംഗലുരു: കർണാടക തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടുമുന്‍പ് മുമ്പ് മുസ്ലിം വിഭാഗത്തിനുള്ള 4% ന്യൂനപക്ഷ സംവരണം റദ്ദാക്കി കർണാടക സർക്കാർ. മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ജോലികൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഉള്ള സംവരണമാണ് റദ്ദാക്കിയത്. സാമ്പത്തിക പിന്നോക്കാവസ്ഥയുള്ള മുസ്ലിങ്ങൾക്ക് മാത്രമേ ഇനി സംവരണം ലഭിക്കൂ. മുസ്ലിം വിഭാഗത്തിന്റെ 4% ശതമാനം സംവരണം 2% വീതം വൊക്കലിംഗ, ലിംഗായത്ത് വിഭാഗങ്ങൾക്ക് വീതിച്ച് നൽകാനും തീരുമാനമായിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തയാഴ്ച പ്രഖ്യാപിക്കാനിരിക്കേ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വീണ്ടും കർണാടകത്തിലെത്തും. ബെംഗളുരുവിൽ കെ ആർ പുരം മുതൽ വൈറ്റ് ഫീൽഡ് വരെയുള്ള മെട്രോ പാത മോദി ഉദ്ഘാടനം ചെയ്യും. തുടർന്ന് കുറച്ച് ദൂരം പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും അടക്കമുള്ള പ്രമുഖർ മെട്രോയിൽ സഞ്ചരിക്കും. എന്നാൽ പണി പൂർത്തിയാകുന്നതിന് മുന്‍പ് തിരക്കിട്ട് ഉദ്ഘാടനം തീർക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാണെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നിട്ടുണ്ട്. രാവിലെ ചിക്ബെല്ലാപൂരിൽ ഒരു സ്വകാര്യ മെഡിക്കൽ കോളേജും മോദി ഉദ്ഘാടനം ചെയ്യുന്നുണ്ട്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പരിപാടിയായ വിജയ് സങ്കൽപ് അഭിയാനിലും മോദി പങ്കെടുക്കും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam