കാർഗിൽ ദിനത്തിൽ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. കൂടുതൽ സാഹസങ്ങൾക്ക് മുതിരരുതെന്നും ഇന്ത്യ എല്ലാറ്റിനും പൂർണ സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദില്ലി: കാർഗിൽ യുദ്ധത്തിൽ വീരമൃത്യു വരിച്ച ജവാൻമാർക്ക് ദ്രാസിലെ യുദ്ധ സ്മാരകത്തിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരമർപ്പിച്ചു. രാജ്യസുരക്ഷയ്ക്കാണ് മോദി സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് വ്യക്തമാക്കിയ ചടങ്ങിൽ, കാർഗിൽ ദിനത്തിൽ പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും രംഗത്തെത്തി.
കൂടുതൽ സാഹസങ്ങൾക്ക് മുതിരരുതെന്നും ഇന്ത്യ എല്ലാറ്റിനും പൂർണ സജ്ജമാണെന്നും വ്യക്തമാക്കിയ അദ്ദേഹം, ഇന്ത്യയുടെ പ്രദേശം പാകിസ്ഥാൻ അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയാണെന്നും കുറ്റപ്പെടുത്തി. പാക് സൈന്യം ഭീകരർക്ക് ഒപ്പം പ്രവർത്തിക്കുകയാണെന്നും ഭീകരവാദം പാക് സർക്കാരിന്റെ തന്നെ ഭാഗമാണെന്നും വിമർശിച്ച രാജ്നാഥ് സിംഗ്, ഓപ്പറേഷൻ സിന്ദൂറിലൂടെ എന്തും സാധിക്കുമെന്ന് ഇന്ത്യ തെളിയിച്ചതായും ഓർമ്മിപ്പിച്ചു.
പാകിസ്ഥാന് ഇന്ത്യയോട് ചർച്ച വേണം എന്നുണ്ടെങ്കിൽ അത് പാക് അധീന കശ്മീരിനെ കുറിച്ച് മാത്രമായിരിക്കുമെന്ന് പ്രതിരോധമന്ത്രി വ്യക്തമാക്കി. മറ്റ് വിഷയങ്ങൾ ഒന്നും തന്നെ ഇന്ത്യയ്ക്ക് പാകിസ്ഥാനുമായി ചർച്ച ചെയ്യാനില്ലെന്നും, പാകിസ്ഥാനുമായി യാതൊരുവിധ സാധാരണ ചർച്ചകൾക്കും ഇന്ത്യ തയ്യാറല്ലെന്ന നിലപാടുമാണ് അദ്ദേഹം ആവർത്തിച്ചത്.



