
ദില്ലി: ദേശീയ ചിഹ്നങ്ങൾ വാണിജ്യ നേട്ടങ്ങൾക്ക് വേണ്ടി നിയമവിരുദ്ധമായി ഉപയോഗിക്കുന്നവർക്ക് ഉള്ള പിഴ വർധിപ്പിക്കണമെന്ന് കേന്ദ്രസർക്കാർ ശുപാർശ ചെയ്യുന്നു. 500 രൂപയിൽനിന്ന് ഒരു ലക്ഷമായി പിഴത്തുക വർദ്ധിപ്പിക്കണമെന്നാണ് ശുപാർശയിൽ പറഞ്ഞിരിക്കുന്നത്. കൂടാതെ തുടർച്ചയായി നിയമലംഘനം നടത്തുന്നവരിൽനിന്നും അഞ്ചുലക്ഷം രൂപ വരെ പിഴ ഈടാക്കണമെന്നും ജയിൽ ശിക്ഷ വരെ ലഭിക്കുന്ന തരത്തിൽ നിയമം ഭേദഗതി ചെയ്യണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.
ദേശീയ പതാക, സർക്കാർ വകുപ്പ് ഉപയോഗിക്കുന്ന ചിഹ്നങ്ങൾ, പ്രസിഡന്റിന്റെയോ ഗവർണറുടെയോ ഔദ്യോഗിക മുദ്ര, മഹാത്മ ഗാന്ധിയുടെയും പ്രധാനമന്ത്രിയുടെയും ചിത്രങ്ങൾ, അശോകചക്രം എന്നിവ ഉപയോഗിക്കുന്നതിന് നിയന്ത്രണമുണ്ട്. ഉപഭോക്തൃകാര്യ വകുപ്പ് നിയമഭേദഗതി സംബന്ധിച്ചുളള ശുപാർശകൾ അവരുടെ ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഡിസംബർ 20വരെ പൊതുജനങ്ങളുടെ അഭിപ്രായങ്ങളും ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യൻ പൗരന്മാർക്കും വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാർക്കും ഈ നിയമം ബാധകമാണ്. നിലവിലെ നിയമം ഫലപ്രദമല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ നിയമ ലംഘനം നടത്തിയ 1767 പേർക്കെതിരെ നിയമനടപടികൾ തുടങ്ങിയെങ്കിലും ഇപ്പോഴും വിചാരണ തുടർന്നുകൊണ്ടിരിക്കുകയാണെന്നും സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam