
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്ക്ക് എതിരെ അതിരൂക്ഷ വിമർശനവുമായി മുൻ മുഖ്യമന്ത്രിയും ഡിഎംകെ നേതാവുമായ എംകെ സ്റ്റാലിൻ. വിജയ് സാമൂഹിക മാധ്യമമായ ഇൻസ്റ്റഗ്രാം വഴി കുട്ടികളെ സ്വാധീനിച്ചാണ് തമിഴ്‌നാട് മുഖ്യമന്ത്രിയായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. തഞ്ചാവൂരിൽ ഒരു വിവാഹ റിസപ്ഷനിൽ പങ്കെടുക്കാനെത്തിയതായിരുന്നു സ്റ്റാലിൻ.
വിജയ്‌യുടെ പാർട്ടിയായ ടിവികെയ്ക്ക് തമിഴ്‌നാട്ടിൽ ബൂത്ത് തലത്തിൽ പലയിടത്തും സംഘടനാ സംവിധാനമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്നാട്ടിൽ ദിനംപ്രതിയെന്നോണം നടക്കുന്ന കൊലപാതകങ്ങൾ കാരണം ക്രമസമാധാന നില തകർന്നിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്ന കാര്യത്തിൽ ടിവികെ സർക്കാരും ദയനീയമായി പരാജയപ്പെടുകയാണ്. കാഞ്ചീപുരം ജില്ലയ്ക്ക് സമീപമുള്ള പടപ്പൈയിൽ ഗാനങ്ങൾ ആലപിച്ച് പാർട്ട് ടൈം ജോലി ചെയ്തിരുന്ന കോളേജ് വിദ്യാർത്ഥികളിലൊരാളെ വെട്ടിക്കൊന്നു. തൂത്തുക്കുടിക്ക് സമീപം മദ്യപാനത്തെച്ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് ഒരു യുവാവ് കൊല്ലപ്പെട്ടു. പുതിയ സർക്കാർ അധികാരമേറ്റെടുത്ത ദിവസങ്ങളുടെ എണ്ണത്തോട് അത്രയും കൊലപാതകങ്ങളും വർധിച്ചു. ഇത് പൊതുജനങ്ങളെ ആശങ്കയിലാക്കിയെന്നും സ്റ്റാലിൻ വിമർശിച്ചു.
പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതും ക്രമസമാധാന നില ഉയർത്തിപ്പിടിക്കുന്നതുമാണ് ഭരണകൂടത്തിന്റെ പ്രാഥമിക കടമയെന്ന് സ്റ്റാലിൻ ഓർമിപ്പിച്ചു. കൊലപാതകങ്ങളിലെ പ്രതികളെ കണ്ടെത്തുകയും അവർക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുകയും ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിൽ ഡിഎംകെ നേരിട്ട കനത്ത പരാജയത്തിന് ശേഷം സ്റ്റാലിൻ ടിവികെ സർക്കാരിനെതിരെ ഉന്നയിക്കുന്ന പരസ്യ വിമർശനമാണിത്. തെരഞ്ഞെടുപ്പിൽ വിജയ് നയിച്ച ടിവികെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. ഡിഎംകെ സഖ്യ കക്ഷിയായ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയ ടിവികെ, ഇടതു പാർട്ടികളും, വിസികെ , ഐയുഎംഎൽ എന്നീ കക്ഷികളുടെ നിരുപാധിക പിന്തുണയും നേടിയാണ് സർക്കാർ ഉണ്ടാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam