
ജയ്‍പൂര്‍: രാജസ്ഥാനില്‍ നിയമസഭാ കക്ഷിയോഗം ഉടന്‍ ചേരും. 92 എം എല്‍ എ മാരുടെ പിന്തുണയാണ് അശോക് ഗെലോട്ട് പക്ഷം അവകാശപ്പെടുന്നത്. സച്ചിന്‍ പൈലറ്റും യോഗത്തില്‍ പങ്കെടുക്കും. നേതൃമാറ്റം ഇപ്പോള്‍ വേണ്ടെന്നാണ് ഗെലോട്ട് പക്ഷം പറയുന്നത്. മുഖ്യമന്ത്രി ചര്‍ച്ച ഇപ്പോള്‍ വേണ്ടെന്നും അധ്യക്ഷ തെരഞ്ഞെടുപ്പിന് ശേഷം ചര്‍ച്ചയാകാമെന്നും ഗെലോട്ട് വിഭാഗം പറയുന്നു. സച്ചിന്‍ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാല്‍ കൂട്ടരാജിയെന്നാണ് എം എല്‍ എ മാരുടെ ഭീഷണി. നിലപാട് സ്‍പീക്കറെ അറിയിക്കാനാണ് നീക്കം.
അധ്യക്ഷ തെരഞ്ഞെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി പദം അശോക് ഗെലോട്ടിനെ കൊണ്ട് രാജി വെപ്പിച്ച് സച്ചിന്‍ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ഗാന്ധി കുടുംബത്തിന്‍റെ ശ്രമം. തര്‍ക്കം ഒഴിവാക്കണമെന്ന നേതൃത്വത്തിന്‍റെ നിര്‍ദ്ദേശമുള്ളപ്പോള്‍ ഗെലോട്ട് പക്ഷം രണ്ടുതവണ യോഗം ചേര്‍ന്നു. ബിജെപിയോട് ചേര്‍ന്ന് രണ്ട് വര്‍ഷം മുന്‍പ് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സച്ചിന്‍ നടത്തിയ നീക്കങ്ങള്‍ മറന്നിട്ടില്ലെന്നായിരുന്നു നേതാക്കള്‍ പറഞ്ഞത്.
ഗെലോട്ട് പക്ഷത്തുള്ള ചില എം എല്‍ എമാര്‍ സച്ചിനെ പിന്തുണക്കുമെന്ന സൂചന കിട്ടിയതോടെയാണ് നിയമസഭാ കക്ഷിയോഗം വിളിക്കാന്‍ ഹൈക്കമാന്‍ഡ് തീരുമാനിച്ചത്. നേതൃത്വത്തിന്‍റെ സന്ദേശം എന്തെന്നറിയിക്കാന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗയും അജയ് മാക്കനും യോഗത്തില്‍ പങ്കെടുക്കും. തര്‍ക്കം ഒഴിവാക്കണമെന്ന നേതൃത്വത്തിന്‍റെ നിര്‍ദ്ദേശമുള്ളപ്പോള്‍ ഗെലോട്ട് പക്ഷം രണ്ട് തവണ യോഗം ചേര്‍ന്നു. ഒന്നും തന്‍റെ നിയന്ത്രണത്തിലല്ലെന്നും പദവികളില്ലെങ്കിലും കോണ്‍ഗ്രസിനായി നിലകൊള്ളുമെന്നുമുള്ള അശോക് ഗലോട്ടിന്‍റെ പ്രസ്താവന ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദത്തിന്‍റെ സൂചനയായി. പഞ്ചാബില്‍ അമരീന്ദര്‍സിംഗിനെ മാറ്റി ചരണ്‍ ജിത് സിംഗ് ചന്നിയെ നിയോഗിച്ചതിന്‍റെ അനുഭവം മുന്നിലുള്ളപ്പോള്‍ ഗെലോട്ടിനെ പ്രകോപിപ്പാക്കാതെ എങ്ങനെ തീരുമാനം നടപ്പാക്കുമെന്നതാകും നിര്‍ണ്ണായകം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam