ഹോളി, ദീപാവലി ആഘോഷങ്ങളോടനുബന്ധിച്ച് ദില്ലിയിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും സൗജന്യ പാചക വാതക സിലിണ്ടർ നൽകുമെന്ന് മുഖ്യമന്ത്രി രേഖ ഗുപ്ത പ്രഖ്യാപിച്ചു. സിലിണ്ടറിന്റെ വിലയായ 853 രൂപ ഡിബിടി വഴി ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നൽകും.
ദില്ലി: ഹോളി ആഘോഷത്തിന് മുന്നോടിയായി ദില്ലി നിവാസികൾക്ക് വമ്പൻ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത. ഹോളി, ദീപാവലി ഉത്സവത്തിന് മുന്നോടിയായി എല്ലാ ദില്ലി നിവാസികൾക്കും സൗജന്യമായി പാചക വാതക സിലിണ്ടർ നൽകുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സാധുവായ റേഷൻ കാർഡുകൾ കൈവശമുള്ള വീടുകൾക്ക് ദില്ലി സർക്കാർ സൗജന്യ എൽപിജി ഗ്യാസ് സിലിണ്ടറുകൾ നൽകും. ഒരു എൽപിജി സിലിണ്ടറിന്റെ വിലയായ 853 രൂപ ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (ഡിബിടി) സംവിധാനത്തിലൂടെ യോഗ്യരായ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് ട്രാൻസ്ഫർ ചെയ്യുന്ന ഒരു പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകിയതായി മുഖ്യമന്ത്രി രേഖ ഗുപ്ത അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി.
എൽപിജി സിലിണ്ടറുകൾ ഉപയോഗിക്കുന്ന വീടുകളിൽ മാത്രമായി ഈ ആനുകൂല്യം പരിമിതപ്പെടുത്തില്ലെന്നും പൈപ്പ് വഴിയുള്ള പ്രകൃതിവാതക (പിഎൻജി) കണക്ഷനുകൾ ഉപയോഗിക്കുന്ന റേഷൻ കാർഡ് ഉടമകൾക്കും ഈ പദ്ധതിയുടെ പരിധിയിൽ വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഹോളിക്ക് മുമ്പ് തുക ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിൽ ക്രെഡിറ്റ് ചെയ്യും. പ്രധാന ഉത്സവങ്ങളിൽ കുടുംബങ്ങൾക്ക് സമയബന്ധിതമായി ആശ്വാസം നൽകുക എന്നതാണ് ലക്ഷ്യമെന്ന് ഗുപ്ത കൂട്ടിച്ചേർത്തു. പദ്ധതി നടപ്പിലാക്കുന്നതിനായി ദില്ലി സർക്കാർ ഈ ബജറ്റിൽ 242 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് അവർ പറഞ്ഞു.
2026 മാർച്ച് 4 ന് വരാനിരിക്കുന്ന ഹോളി ആഘോഷ സമയത്ത് പദ്ധതി നടപ്പാക്കും. ഈ വർഷം രണ്ടുതവണ ആനുകൂല്യം നൽകും. ഹോളിക്ക് ശേഷം, നവംബർ 8 ന് ദീപാവലി സമയത്തും സൗജന്യ സിലിണ്ടർ നൽകും. തലസ്ഥാനത്തുടനീളമുള്ള ആയിരക്കണക്കിന് താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങൾക്ക് ഈ പദ്ധതി പ്രയോജനപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു.
