കോൺഗ്രസിന്‍റെ വോട്ട് ഭിന്നിപ്പിക്കാനാണ് തൃണമൂൽ ഗോവയിൽ എത്തിയതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ സദാനന്ദ തനവാഡെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ആംആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും സംസ്ഥാനത്തെത്തി.
മുംബൈ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ (Goa) കോൺഗ്രസിനെ (Congress) പ്രതിസന്ധിയിലാക്കി പാർട്ടി വിട്ട എംഎൽഎ ഇന്ന് തൃണമൂൽ കോൺഗ്രസിൽ (Trinamool Congress) ചേരും. കോൺഗ്രസിന്‍റെ വോട്ട് ഭിന്നിപ്പിക്കാനാണ് തൃണമൂൽ ഗോവയിൽ എത്തിയതെന്ന് ബിജെപി (BJP) സംസ്ഥാന അധ്യക്ഷൻ സദാനന്ദ തനവാഡെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്രിവാളും (സംസ്ഥാനത്തെത്തി.
17 എംഎൽഎമാരുമായി 2017ൽ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്ന കോൺഗ്രസിൽ ഇനി ശേഷിക്കുന്നത് രണ്ടേ രണ്ട് പേർ മാത്രമാണ്. കൂറ് മാറാത്തവരായി രണ്ട് മുൻ മുഖ്യമന്ത്രിമാർ ഉണ്ട്. ഒരാഴ്ചമുൻപ് പുറത്ത് വിട്ട ആദ്യഘട്ട സ്ഥാനാർഥി പട്ടികയിൽ പേരുണ്ടായിരുന്ന നേതാവാണ് ഇപ്പോൾ പാർട്ടി വിട്ട അലക്സിയോ റെജിനാൾഡോ. ആം ആദ്മിയിലേക്ക് പോയേക്കുമെന്ന ഘട്ടത്തിലാണ് വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനം നൽകി കോൺഗ്രസ് അദ്ദേഹത്തെ പിടിച്ച് നിർത്തിയിരുന്നത്. തൃണമൂലിന്‍റെ ക്ഷണത്തെക്കാൾ വലുതായി അദ്ദേഹത്തിന് അത് തോന്നിയില്ല. കോൺഗ്രസിന്‍റെ മുൻ മുഖ്യമന്ത്രികൂടിയായ ലൂസിനോ ഫെലേറോയും തൃണമൂലിലേക്ക് പോയിരുന്നു.
"തൃണമൂൽ കോൺഗ്രസ്, കോൺഗ്രസിന്‍റെ വോട്ട് ഭിന്നിപ്പിക്കാനാണ് പോവുന്നത്. എല്ലാവരും പോരാട്ടം ബിജെപിക്കെതിരെന്ന് പറയുന്നതിൽ നിന്ന് തന്നെ ബിജെപിയുടെ കരുത്ത് വ്യക്തമാണ്. പോസ്റ്റർ നിരത്തിയത് കൊണ്ടൊന്നും ജയിക്കാനാവില്ലെന്ന് തൃണമൂൽ മനസിലാക്കണം. ഗോവ കുറച്ച് വ്യത്യാസമാണ്." ബിജെപി സംസ്ഥാന അധ്യക്ഷനായ സദാനന്ദ തനവാഡെ പറയുന്നു.
2017ൽ ഒരു സീറ്റ് പോലും ജയിക്കാനായില്ലെങ്കിലും ഗോവയിൽ സാധ്യത ഇപ്പോഴും ആം ആദ്മി പാർട്ടി സാധ്യത കാണുന്നു. കെജ്രിവാൾ നേരിട്ടെത്തി പ്രചാരണം നേരത്തെ തുടങ്ങുന്നതും ഇക്കാരണത്താലാണ്.