മോദി 2.0 ആദ്യ മന്ത്രിസഭാ പുനഃസംഘടനയിൽ ആരൊക്കെ? വി മുരളീധരന് സ്വതന്ത്ര ചുമതല?

By Web TeamFirst Published Jul 7, 2021, 6:27 AM IST
Highlights

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയ മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള നാരായണ്‍ റാണേ, അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍ തുടങ്ങിയവര്‍ പുതുതായി മന്ത്രിസഭയിലെത്തിയേക്കും.

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ ആദ്യ പുനഃസംഘടന ഇന്ന് നടന്നേക്കും. വൈകുന്നേരം അഞ്ചരയോടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. യുവത്വത്തിനും, സ്ത്രീകള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം നല്‍കുന്ന പുനഃസംഘടനയില്‍ 28 പുതുമുഖങ്ങള്‍ ഇടം പിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ നിലവിലെ മന്ത്രിസഭയുടെ അംഗബലം 81 ആകും. 

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വീഴ്ത്തിയ മുന്‍ എഐസിസി ജനറല്‍ സെക്രട്ടറി ജ്യോതിരാദിത്യ സിന്ധ്യ, അസം മുന്‍മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍, മഹാരാഷ്ട്രയില്‍ നിന്നുള്ള നാരായണ്‍ റാണേ, അപ്നാദള്‍ നേതാവ് അനുപ്രിയ പട്ടേല്‍ തുടങ്ങിയവര്‍ പുതുതായി മന്ത്രിസഭയിലെത്തിയേക്കും.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഉത്തര്‍പ്രദേശിന് ആറ് മന്ത്രി സ്ഥാനമെങ്കിലും നല്‍കുമെന്നറിയുന്നു. കേരളത്തില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി വി മുരളീധരന് സ്വതന്ത്ര ചുമതല ലഭിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം പ്രവര്‍ത്തന മികവ് മാനദണ്ഡമാക്കിയതിലൂടെ നിലവിലെ മന്ത്രിമാരില്‍ ചിലര്‍ പുറത്താകുമെന്നാണ് വിവരം. അതേ സമയം പുനഃസംഘടനക്ക് മുന്നോടിയായി ഒരു മന്ത്രാലയം കൂടി മോദി സർക്കാർ രൂപീകരിച്ചു. സഹകരണ മേഖലയെ പ്രോത്സാഹിപ്പിക്കാൻ സഹകരണ മന്ത്രാലയമാണ് രൂപീകരിച്ചത്.

ആരെല്ലാം? ഉറ്റുനോക്കി രാഷ്ട്രീയകേന്ദ്രങ്ങൾ

രാഷ്ട്രീയകേന്ദ്രങ്ങൾ മുഴുവൻ ഉറ്റുനോക്കുന്ന പുനഃസംഘടനയിൽ സ്ഥാനം കൽപിക്കപ്പെടുന്നവരിൽ പലരും ദില്ലിയിൽ എത്തിച്ചേർന്നതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നേരിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായിൽ നിന്ന് ക്ഷണം കിട്ടിയവരെല്ലാം ദില്ലിയിലെത്തിയെന്നാണ് സൂചന. 

കേന്ദ്രമന്ത്രിസഭയിൽ നിലവിൽ ഒരു ഒഴിവുണ്ട്. പുനഃസംഘടനയ്ക്ക് മുന്നോടിയായി കേന്ദ്ര സാമൂഹ്യനീതിമന്ത്രി തവർചന്ദ് ഗെഹ്ലോട്ടിനെ കർണാടക ഗവർണറാക്കി മാറ്റിയിട്ടുണ്ട്. വ്യാപകമായി മറ്റ് സംസ്ഥാനങ്ങളിലെ ഗവർണർമാരെയും പലയിടങ്ങളിലേക്കായി മാറ്റിയിട്ടുണ്ട്. പി എസ് ശ്രീധരൻ പിള്ള ഗോവ ഗവർണറാകും. മിസോറം ഗവർണറായി ഹരിബാബു കംബംഭാട്ടി അധികാരമേൽക്കും. 

ജനതാദൾ നേതാവ് ആർസിപി സിംഗും രാവിലെ ദില്ലിയിലെത്തിയിട്ടുണ്ട്. മുൻ അസം മുഖ്യമന്ത്രി സർബാനന്ദ സോനോവാളിനും കേന്ദ്രമന്ത്രിപദവി ഏതാണ്ടുറപ്പാണ്. ബിജെപി രണ്ടാമത് അധികാരത്തിലെത്തിയപ്പോൾ അസം മുഖ്യമന്ത്രിപദം ഹിമന്ത ബിശ്വ ശർമയ്ക്ക് വേണ്ടി ഒഴിഞ്ഞുകൊടുത്ത സർബാനന്ദ സോനോവാളിന് അന്ന് തന്നെ കേന്ദ്രമന്ത്രിപദവിയിലേക്ക് സ്ഥാനക്കയറ്റം കിട്ടിയേക്കാം എന്ന് അഭ്യൂഹമുയർന്നിരുന്നു. 

ലോക് ജനശക്തി പാർട്ടിയിലെ പിളർപ്പിന് നേതൃത്വം നൽകിയ, മുൻകേന്ദ്രമന്ത്രി രാംവിലാസ് പസ്വാന്‍റെ സഹോദരൻ പശുപതി കുമാർ പരസിന് സ്ഥാനക്കയറ്റം കിട്ടാനാണ് സാധ്യത. അദ്ദേഹവും ദില്ലിയിലെത്തിയിട്ടുണ്ട്. 

കേന്ദ്രമന്ത്രിപദവി കിട്ടുമോ എന്ന് കാത്ത്, ദില്ലിയിലുള്ള മറ്റ് നേതാക്കൾ ഇവരാണ്, ദിനേശ് ത്രിവേദി, ജിതൻ പ്രസാദ, പങ്കജ് ചൗധരി, റീതാ ബഹുഗണ ജോഷി, രാംശങ്കർ കഠാരിയ, വരുൺ ഗാന്ധി, ലല്ലൻ സിംഗ്, രാഹുൽ കസ്വാൻ. 

click me!