
ദില്ലി: മഹാരാഷ്ട്രയിൽ ഉദ്ദവ് വിഭാഗം ശിവസേനയ്ക്കെതിരെ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വ്യാജ ശിവസേന തന്നെ ജീവനോടെ കുഴിച്ചുമൂടാൻ ആഗ്രഹിക്കുന്നുവെന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമർശം. ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ലെന്ന് കഴിഞ്ഞ ദിവസം ശിവസേന ഉദ്ദവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞിരുന്നു.
ഗുജറാത്തിൽ നിന്നെത്തിയ ഔറംഗസീബിനെ കുഴിച്ചുമൂടിയ മഹാരാഷ്ട്രക്കാർക്ക് മോദി ഒന്നുമല്ലെന്നായിരുന്നു ഉദ്ദവ് സേന നേതാവിന്റെ വെല്ലുവിളി. തെരഞ്ഞെടുപ്പ് റാലികളിൽ മറാത്ത വാദം എക്കാലവും ആളിക്കത്തിക്കുന്ന ശിവസേന ശൈലിയിലായിരുന്നു പ്രസംഗം. പ്രസംഗത്തിലുടനീളം മോദിയെ കടന്നാക്രമിച്ചുളള പരാമർശങ്ങളുമായിരുന്നു. എന്നാൽ ഇതിന് പിന്നാലെ മറുപടിയുമായി മോദി തന്നെ രംഗത്തെത്തുകയായിരുന്നു.
പ്രതിപക്ഷ നിരയിലെ ശിവസേനയും എൻസിപിയും ഡൂപ്ലിക്കേറ്റാണെന്ന് മോദി ആവർത്തിത്തു. ഇരു പാർട്ടികളും ഉടൻ കോൺഗ്രസിൽ ലയിക്കുമെന്നും മോദി പരിഹസിച്ചു. അതേസമയം, സഞ്ജയ് റൗത്തിന്റെ ഔറംഗസീബ് പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരിക്കുകയാണ് ബിജെപി. ഭീഷണി പരമാർശവും വിദ്വേഷ ജനകമെന്നുമാണ് പരാതി. വധഭീഷണി മുഴക്കിയെന്ന പരാതിയിൽ പൊലീസ് റൗത്തിനെതിരെ കേസെടുത്തു.
അതിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി രംഗത്തെത്തി. അമേഠി മണ്ഡലം ഇത്തവണയും നിലനിർത്തുമെന്ന് സ്മൃതി ഇറാനി ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. രാഹുൽ ഗാന്ധി ഒളിച്ചോടുമെന്ന് അറിയാമായിരുന്നുവെന്നും സ്മൃതി ഇറാനി വിമര്‍ശിച്ചു. പേടി കൊണ്ടാണ് രാഹുൽ ഗാന്ധി റായ്ബറേലിയിൽ പോയത്. താൻ അമേഠിയിൽ ഒന്നും ചെയ്തില്ലെന്ന് ഒളിച്ചോടിയവർക്ക് പറയാൻ അവകാശമില്ലെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു. കോൺഗ്രസിന് പേടിയാണ്. കോൺഗ്രസും ഇന്ത്യ സഖ്യവും പൊളിയുമെന്നും ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് നാന്നൂറിന് മുകളിൽ സീറ്റ് കിട്ടുമെന്നും സ്മൃതി ഇറാനി പറഞ്ഞു. മോദിയുടെ നാനൂറിൽ കേരളത്തിലെ സീറ്റുകളുണ്ടെന്നും സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
https://www.youtube.com/watch?v=Ko18SgceYX8
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam