18-ാം വയസില്‍ വീട് വിട്ടു, കഴിഞ്ഞത് ഹിമാലയത്തിലെന്ന് നരേന്ദ്ര മോദി

By Web TeamFirst Published Aug 12, 2019, 11:23 PM IST
Highlights

തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ലെന്നും അതിന് കാരണം തന്‍റെ ജന്മനാ ഉള്ള പോസിറ്റീവായ പ്രകൃതമാണെന്നും മോദി പരിപാടിയില്‍ പറഞ്ഞു. എന്തുകൊണ്ട് ഒരു കാര്യം സംഭവിച്ചില്ലെന്ന് താന്‍ ഒരിക്കലും ചിന്തിക്കാറില്ല.  നമ്മളൊരിക്കലും ജീവിതത്തെ ചെറിയ ചെറിയ ഭാഗങ്ങളായി കാണരുതെന്നും മോദി

ഡറാഡൂണ്‍: പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ താന്‍ വീട് ഉപേക്ഷിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതിന് ശേഷം ഹിമാലത്തിലാണ് കഴിഞ്ഞതെന്നും മോദി പറഞ്ഞു. ഡിസ്കവറി ചാനലിലെ പ്രശസ്തമായ ഷോ മാന്‍ വെര്‍സസ് വൈല്‍ഡില്‍ അതിഥിയായി എത്തിയതായിരുന്നു പ്രധാനമന്ത്രി.

ലോക പ്രശസ്ത പരിസ്ഥിതി പരിപാടിയായ മാന്‍ വെര്‍സസ് വൈല്‍ഡ് അവതരിപ്പിക്കുന്നത് ബെയര്‍ ഗ്രില്‍സ് ആണ്. പരിപാടിയില്‍ മോദി പറഞ്ഞതിങ്ങനെ: പതിനേഴോ പതിനെട്ടോ വയസുള്ളപ്പോള്‍ താന്‍ വീട് ഉപേക്ഷിച്ചു. ജീവിതം കൊണ്ട് എന്താണ് ചെയ്യേണ്ടതെന്നുള്ള ചിന്തയായിരുന്നു തനിക്ക്. ആത്മീയ ലോകം കാണാന്‍ ആഗ്രഹിച്ചു.

പ്രകൃതിയെ ഇഷ്ടപ്പെട്ടതോടെ ഹിമാലയത്തിലേക്ക് പോയി. അവിടെ താമസിച്ച് അവിടെയുള്ള ആളുകളെ കണ്ടു. അവരില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചുവെന്നും മോദി പറഞ്ഞു.  തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ലെന്നും അതിന് കാരണം തന്‍റെ ജന്മനാ ഉള്ള പോസിറ്റീവായ പ്രകൃതമാണെന്നും മോദി പരിപാടിയില്‍ പറഞ്ഞു.

എന്തുകൊണ്ട് ഒരു കാര്യം സംഭവിച്ചില്ലെന്ന് താന്‍ ഒരിക്കലും ചിന്തിക്കാറില്ല.  നമ്മളൊരിക്കലും ജീവിതത്തെ ചെറിയ ചെറിയ ഭാഗങ്ങളായി കാണരുത്. ലോകത്തിലെ ഏറ്റവും ജനപ്രിയ സര്‍വെവ് പരമ്പരയായ  മാന്‍ വെര്‍സസ് വൈല്‍ഡ് 2006ലാണ് ആരംഭിച്ചത്.

പരിസ്ഥിതി സംരക്ഷണം മുഖ്യ തീം ആക്കിയുള്ള ഇതിന്‍റെ എപ്പിസോഡുകള്‍ ഒറ്റയ്ക്ക് ഒരു മനുഷ്യന്‍ പ്രകൃതിയെ അറിയാന്‍ നടത്തുന്ന യാത്രകളാണ്. ഇത്തവണ ഉത്തരാഖണ്ഡിലെ ജിം കോര്‍ബറ്റ് വന്യജീവി സങ്കേതത്തില്‍ ബെയര്‍ ഗ്രിയില്‍സ് പ്രധാനമന്ത്രി മോദിയെ കാണുന്നതായിരുന്നു എപ്പിസോഡിന്‍റെ തീം.

click me!