
ബെംഗളൂരു: കോണ്‍ഗ്രസ് ഭവനില്‍ (Congress Bhavan) പൂജ (Rituals) ചെയ്ത് ചുമതല ഏറ്റെടുത്ത് കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹാരിസ് നാലപാട് (Mohammed Haris Nalapad). തിങ്കളാഴ്ചയാണ് മുഹമ്മദ് ഹാരിസ് യൂത്ത് കോണ്‍ഗ്രസ് (Youth Congress) സംസ്ഥാന പ്രസിഡന്റായി ചുമതലയേറ്റത്. ചുമതലയേറ്റ ശേഷം കെപിസിസി പ്രസിഡന്റ് ഡികെ ശിവകുമാര്‍ (DK Shivakumar), കോണ്‍ഗ്രസ് പ്രചാരണ കമ്മിറ്റി ചെയര്‍മാന്‍ എംബി പാട്ടീല്‍ (MB Patil) എന്നിവരെ സന്ദര്‍ശിച്ച് അനുഗ്രഹം തേടി. ജനുവരി 31നാണ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന രക്ഷ രാമയ്യയുടെ കാലാവധി അവസാനിച്ചിരുന്നത്. തൊട്ടടുത്ത ദിവസം തന്നെ മുഹമ്മദ് ഹാരിസ് ചുമതലയേറ്റെടുത്തു. ചൊവ്വാഴ്ച ചന്ദ്രോദയ ദിനമായതിനാല്‍ ഐശ്വര്യമുണ്ടാകില്ലെന്ന വിശ്വാസത്തെ തുടര്‍ന്നാണ് തിങ്കളാഴ്ച തന്നെ പൂജ നടത്തി ചുമതലയേറ്റെടുത്തതെന്ന് അദ്ദേഹത്തിന്റെ അനുയായികളെ ഉദ്ധരിച്ച് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
ഫെബ്രുവരി 10നായിരുന്നു ഹാരിസ് ചുമതലയേറ്റെടുക്കേണ്ടിയിരുന്നത്. എഐസിസിയുടെയും രക്ഷ രാമയ്യയുടെയും അനുമതി പ്രകാരമാണ് നേരത്തെ ചുമതലയേറ്റെടുത്തതെന്നും രാഹുല്‍ ഗാന്ധിയെ ഇന്ത്യന്‍ പ്രധാനമന്ത്രിയാക്കുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മുത്തച്ഛന്‍ എന്‍എ മുഹമ്മദ്, പിതാവ് എന്‍എ ഹാരിസ് എന്നിവരോടൊപ്പമായിരുന്നു മുഹമ്മദ് ഹാരിസ് ഓഫിസില്‍ എത്തിയത്. ഹിന്ദു മതാചാരപ്രകാരം പൂജയും മുസ്ലിം, ക്രിസ്ത്യന്‍ ആചാരങ്ങളും നടത്തിയാണ് ചുമതലയേറ്റെടുത്തത്. വിര്‍ച്വല്‍ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തിയാണ് കര്‍ണാടക യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയാണ് മുഹമ്മദ് ഹാരിസ് പ്രസിഡന്റായതെന്ന് എതിര്‍വിഭാഗം ആരോപിച്ചിരുന്നു. പബ് ആക്രമണ കേസില്‍ പ്രതിയായിരുന്നു മുഹമ്മദ് ഹാരിസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam