
റായ്പൂർ: ഇരുപത് ദിവസം പ്രായമുള്ള നവജാത ശിശുവിനെ കുരങ്ങൻ അമ്മയുടെ കൈകളിൽ നിന്ന് തട്ടിയെടുത്ത് കിണറ്റിലേക്ക് വലിച്ചെറിഞ്ഞു. ഓടിയെത്തിയ ഗ്രാമവാസികൾ കിണറ്റിൽ ചാടിയിറങ്ങി കുഞ്ഞിനെ രക്ഷപ്പെടുത്തി. ബുധനാഴ്ച വൈകിട്ടോടെയാണ് ഛത്തീസ്ഗഡിലെ ജഞ്ച്ഗിർ-ചമ്പ ജില്ലയിലെ സെവ്‌നി ഗ്രാമത്തിൽ നാടിനെ നടുക്കിയ സംഭവം നടന്നത്. സുനിത റാത്തോഡ് എന്ന യുവതിയുടെ 20 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് കുരങ്ങൻ തട്ടിപ്പറിച്ചത്. വൈകിട്ട് വീടിന്‍റെ വരാന്തയിൽ കുഞ്ഞിനെ മടിയിലിരുത്തി കളിപ്പിക്കുകയായിരുന്നു സുനിത. പെട്ടന്ന് ഒരു കുരങ്ങൻ ചാടിയെത്തി സുനിതയുടെ മടിയിൽ നിന്നും കുഞ്ഞിനെ പിടിച്ചെടുക്കുകയായിരുന്നു.
കൈക്കുഞ്ഞുമായി കുരങ്ങൻ വീടിന്‍റെ മേൽക്കൂരയിലേക്ക് ചാടിക്കയറി. സുനിതയുടെ കരച്ചിൽ കേട്ട് ബന്ധുക്കളും പ്രദേശവാസികളും ഓടിയെത്തുമ്പോൾ കാണുന്നത് കൈക്കുഞ്ഞുമായി വീടിന്‍റെ മേൽക്കൂരയിൽ ഇരിക്കുന്ന കുരങ്ങനെയാണ്. പരിഭ്രാന്തരായ ബന്ധുക്കൾ പടക്കം പൊട്ടിച്ച് കുരങ്ങനെ ഓടിക്കാൻ ശ്രമിച്ചു. ഇതോടെ കുരങ്ങൻ കുഞ്ഞിനെ അടുത്തുള്ള തുറന്ന കിണറ്റിലേക്ക് എറിഞ്ഞ് ഓടി രക്ഷപ്പെട്ടു. ഓടിയെത്തിയ ഗ്രാമവാസികൾ കിണറ്റിലേക്കിറങ്ങി കുഞ്ഞിനെ ബക്കറ്റിലിരുത്തി മിനിറ്റുകൾക്കുള്ളിൽ മുകളിലെത്തിച്ചു.
കുഞ്ഞ് ധാരാളം വെള്ളം കുടിച്ചിരുന്നുവെന്നും ഡയപ്പർ ധരിച്ചതിനാൽ കിണറിൽ പൂർണ്ണമായി മുങ്ങിയിരുന്നില്ലെന്നും അതിനാലാണ് ജീവൻ തിരിച്ച് കിട്ടിയതെന്നും കുട്ടിയുടെ പിതാവ് അരവിന്ദ് റാത്തോഡ് പറഞ്ഞു. സംഭവം നടക്കുമ്പോൾ സർഗവൻ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്‌സായ രാജേശ്വരി റാത്തോഡ് സംഭവ സ്ഥലത്തിന് അടുത്ത് ഉണ്ടായിരുന്നു. വിവരമറിഞ്ഞ് ഇവർ ഓടിയെത്തി കുഞ്ഞിന്റെ വായിൽ നിന്ന് വെള്ളം നീക്കം ചെയ്യുകയും, സിപിആർ അടക്കം നൽകി പ്രാഥമിക ചികിത്സ ഉറപ്പാക്കി. ഇതോടെ അബോധവസ്ഥയിലായിരുന്ന കുട്ടി ആരോഗ്യം വീണ്ടെടുത്തു. പിന്നാലെ കുഞ്ഞിനെ ആദ്യം ജില്ലാ ആശുപത്രിയിലേക്കും, തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ഐസിയുവിലേക്കും മാറ്റി. കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടർമാർ പറഞ്ഞു.
തക്ക സമയത്ത് പ്രദേശവാസികളുടേയും, നഴ്സ് രാജേശ്വരിയുടെയും ഇടപെടലാണ് നവജാത ശിശുവിന്‍റെ രക്ഷിച്ചത്. 'എന്റെ മകൾ ഇന്ന് ജീവിച്ചിരിക്കാൻ കാരണം കൃത്യസമയത്ത് നഴ്‌സ് അവിടെ ഉണ്ടായിരുന്നതുകൊണ്ടാണെന്നും, കുഞ്ഞ് ഡയപ്പർ ധരിച്ചതിനാലുമാണെന്നും കുഞ്ഞിന്റെ പിതാവ് അരവിന്ദ് റാത്തോഡ് പറഞ്ഞു. അതേസമയം ഗ്രാമത്തിൽ കുരങ്ങടക്കമുള്ള വന്യ ജീവികളുടെ ശല്യം അനുദിനം വർദ്ധിച്ച് വരികയാണെന്നും വനംവകുപ്പും സർക്കാരും ഇവയെ തുരത്തുന്നതിന് ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam