
ദില്ലി: രാജ്യത്ത് ഇതുവരെ 1,30,72,718 സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ. കഴിഞ്ഞ 24 മണിക്കൂറിന് ഇടയിൽ 3,33,228 സാമ്പിളുകൾ പരിശോധിച്ചു. ഒരു ദിവസത്തെ ഏറ്റവും ഉയർന്ന സാമ്പിൾ പരിശോധനയാണിത്. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 5 ലക്ഷത്തിൽ നിന്ന് 10 ലക്ഷത്തിലേക്ക് എത്താൻ എടുത്തത് വെറും 20 ദിവസം. പ്രതിദിന വര്‍ദ്ധന മുപ്പതിനായിരത്തിന് മുകളിലേക്ക് ഉയരുമ്പോൾ അടുത്ത 20 ദിവസത്തിൽ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടക്കാനാണ് സാധ്യത.
10,03,832 പേർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് ബാധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിൽ 34,956 പേർക്ക് രോഗം ബാധിക്കുകയും 687 പേർ മരണമടയുകയും ചെയ്തു. ഇന്ത്യയിൽ ഇതുവരെ 25602 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. പ്രതിദിന വര്‍ദ്ധന മുപ്പതിനായിരത്തിന് മുകളിലേക്ക് ഉയരുമ്പോൾ അടുത്ത 20 ദിവസത്തിൽ രോഗബാധിതരുടെ എണ്ണം 20 ലക്ഷം കടക്കാനാണ് സാധ്യത.
രാജ്യത്ത് ആദ്യ കൊവിഡ് കേസ് ജനുവരി 30നായിരുന്നു റിപ്പോർട്ട് ചെയ്തത്. വുഹാനിൽ നിന്നുവന്ന ഒരു വിദ്യാര്‍ത്ഥിയിലാണ് ആദ്യ കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഫെബ്രുവരി 2ന് ഒരാൾക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഒരു മാസം കഴിഞ്ഞ് മാര്‍ച്ച് 2 ആയപ്പോൾ കൊവിഡ് അഞ്ചുപേര്‍ക്ക് മാത്രം. മാര്‍ച്ച് 4ന് അത് 28 ആയി. അപ്പോഴേക്കും ചൈനയിലെ വുഹാൻ നിശ്ചലമായിരുന്നു. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ കണക്കുകൂട്ടൽ.
രോഗികൾ ഓരോ ദിവസവും കൂടാൻ തുടങ്ങിയതോടെയാണ് അപകടം മണത്തത്. രോഗ വ്യാപനം ഉയർന്നാൽ ചികിത്സിക്കാനുള്ള സംവിധാനമില്ല. ലക്ഷക്കണക്കിന് ആളുകൾ മരിക്കുമെന്നും ഉടൻ രാജ്യം അടച്ചുപൂട്ടണമെന്ന് ഐസിഎംആർ ശുപാര്‍ശ ചെയ്തു. തുടർന്ന് മാര്‍ച്ച് 24 ന് പ്രധാനമന്ത്രി ലോക്ഡൗണ്‍ പ്രഖ്യാപിച്ചു. വ്യാപനം പിടിച്ചുനിര്‍ത്താൻ ഒരു പരിധിവരെ അത് സഹായിച്ചു. ഏപ്രിൽ 1ന് രണ്ടായിരത്തോളം പേരായിരുന്നു രോഗ ബാധിതര്‍. മരണം 41. മെയ് 1ന് അത് 35,365 ഉം 1152 ഉം ആയി ഉയര്‍ന്നു. ജൂൺ 1 മുതൽ ലോക് ഡൗണ്‍ ഇളവുകൾ വന്നതോടെ രോഗബാധിതരുടെ എണ്ണം കുത്തനെ കൂടാൻ തുടങ്ങി.
ജൂണ്‍ 1 മുതൽ ജൂലായ് 1 വരെ നാല് ലക്ഷത്തോളം പുതിയ കേസുകൾ സ്ഥിരീകരിച്ചു. ജൂലായ് 1ന് 5,85,493 ആയി. ജൂലായ് 10ന് ഇത് 7,93,802 ആയി. പത്ത് ദിവസത്തിൽ 2 ലക്ഷത്തിലധികം പേര്‍ക്കുകൂടി രോഗം. ഇപ്പോൾ പത്ത് ലക്ഷം കടക്കുമ്പോൾ ഒരാഴ്ചക്കുള്ളിൽ രണ്ട് ലക്ഷത്തിലധികം പേര്‍ക്കുകൂടി രോഗം ബാധിച്ചു. ജൂണ്‍ 1 ന് 5394 ആയിരുന്ന മരണനിരക്ക്. ഒന്നര മാസത്തിൽ ഇരുപത്തി അയ്യായിരം കടന്നു. ലോകത്താകെയുള്ള കൊവിഡ് രോഗികളിൽ 8 ശതമാനത്തോളം ഇപ്പോൾ ഇന്ത്യയിലാണ്. ആകെ രോഗബാധിതരിൽ അമേരിക്കയ്ക്കും ബ്രസീലിനും താഴെ മൂന്നാമതാണ് ഇന്ത്യയുടെ സ്ഥാനം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam