
ദില്ലി: പശ്ചിമേഷ്യൻ യുദ്ധത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്ധന വില കുതിച്ചുയർന്നതോടെ ഇന്ത്യയിലെ വിമാനക്കമ്പനികൾ ഇന്ധന സർച്ചാർജ് ഏർപ്പെടുത്താൻ ആലോചിക്കുന്നു. ഇതിലൂടെ വിമാന ടിക്കറ്റ് നിരക്കുകളിൽ കുത്തനെയുള്ള വർധനവുണ്ടാകും. എയർ ഇന്ത്യയ്ക്ക് പിന്നാലെ ഇൻഡിഗോ, സ്പൈസ് ജെറ്റ്, ആകാശ എയർ തുടങ്ങിയ കമ്പനികളും ഇന്ധന സർചാർജ് ഏർപ്പെടുത്തുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ആഗോള എണ്ണ വിതരണത്തെ പ്രതിസന്ധിയിലാക്കിയതോടെ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നിട്ടുണ്ട്. ഇതാണ് വിമാനക്കമ്പനികളെ കടുത്ത തീരുമാനത്തിലേക്ക് എത്തിച്ചിരിക്കുന്നതെന്നാണ് വിവരം.
വിമാനയാത്രക്കാർക്ക് എയർ ഇന്ത്യ ഇതിനോടകം തന്നെ നിരക്ക് വർദ്ധനയുടെ സൂചന നൽകിക്കഴിഞ്ഞു. വിപണിയിലെ മറ്റ് മുൻനിര കമ്പനികളായ ഇൻഡിഗോയും സ്പൈസ് ജെറ്റും ഇന്ധന സർചാർജ് ഏർപ്പെടുത്തി തങ്ങളുടെ ചെലവ് കുറയ്ക്കാനാണ് ശ്രമിക്കുന്നത്. ഇന്ധന സർചാർജ് നടപ്പിലാക്കുന്നതോടെ വിമാന ടിക്കറ്റ് നിരക്കിൽ നേരിട്ടുള്ള വർദ്ധനവുണ്ടാകും. അവധിക്കാല യാത്രകളും ബിസിനസ്സ് യാത്രകളും ആസൂത്രണം ചെയ്യുന്നവരെ ഇത് കാര്യമായി ബാധിക്കും. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഓഹരി വിപണിയിലുണ്ടായ ഇടിവും ആഗോള സാമ്പത്തിക അനിശ്ചിതത്വവും ഏവിയേഷൻ മേഖലയെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്. ചുരുക്കത്തിൽ, അന്താരാഷ്ട്ര തലത്തിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ കാരണം വിമാന ഇന്ധന ടിക്കറ്റ് വില വർദ്ധിപ്പിക്കുന്നത് സാധാരണക്കാരുടെ വിമാനയാത്ര കൂടുതൽ ചെലവേറിയതാക്കാൻ കാരണമാകും. വരും ദിവസങ്ങളിൽ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങൾ വിമാനക്കമ്പനികളുടെ ഭാഗത്തുനിന്ന് ഉണ്ടായേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam