നാട്ടുകാർ ബാങ്കിൽ പണയം വെച്ച 3.6 കിലോ സ്വർണം അവിടെയില്ല; മറ്റൊരു ബാങ്കിൽ കൊണ്ടുപോയി പണയം വെച്ച് ഉദ്യോഗസ്ഥൻ

Published : May 19, 2025, 11:08 PM ISTUpdated : May 19, 2025, 11:11 PM IST
 നാട്ടുകാർ ബാങ്കിൽ പണയം വെച്ച 3.6 കിലോ സ്വർണം അവിടെയില്ല; മറ്റൊരു ബാങ്കിൽ കൊണ്ടുപോയി പണയം വെച്ച് ഉദ്യോഗസ്ഥൻ

Synopsis

ജോലി ചെയ്യുന്ന ബാങ്കിൽ നിന്നുള്ള സ്വർണം എടുത്തുകൊണ്ടുപോയി പണയം വെച്ചതിന് പുറമെ മുക്കുപണ്ടം പണയംവെച്ച് സ്വന്തം ബാങ്കിൽ നിന്ന് പണം വാങ്ങുകയും ചെയ്തു. 

ബംഗളുരു: ബാങ്കിൽ ഉപഭോക്താക്കൾ പണയം വെച്ചിരുന്ന 3.6 കിലോഗ്രാം സ്വർണം ബാങ്ക് ജീവനക്കാരൻ തട്ടിയെടുത്ത് സ്വന്തം കാര്യങ്ങൾക്ക് ഉപയോഗിച്ചു. ഈ സ്വർണം ഇയാൾ മറ്റ് ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും കൊണ്ടുപോയി പണയം വെയ്ക്കുകയായിരുന്നു. ഏറെ നാൾ കഴിഞ്ഞാണ് ബാങ്ക് അധികൃതർ ഇത് കണ്ടെത്തി പരാതി നൽകിയതും ജീവനക്കാരൻ അറസ്റ്റിലായതും. ബംഗളുരു ദേവനഗരെയിലെ സ്വകാര്യ ബാങ്ക് ശാഖയിലാണ് സംഭവം. ഇതിനൊക്കെ പുറമെ താൻ ജോലി ചെയ്യുന്ന ബാങ്കിൽ 2.7 കിലോ മുക്കുപണ്ടം പണയം വെച്ച് കോടികൾ തട്ടുകയും ചെയ്തു.

ബാങ്കിൽ ഗോൾഡ് ലോൺ ഓഫീസറായി ഇക്കഴിഞ്ഞ ഒക്ടോബർ മാസം മുതൽ ജോലി ചെയ്യന്ന ടി.പി സഞ്ജയ് (33) ആണ് പിടിയിലായത്. ബാങ്കിൽ ഉപഭോക്താക്കൾ പണയം വെയ്ക്കാൻ കൊണ്ടുവന്ന 3.6 കിലോഗ്രാം സ്വർണം ആരുമറിയാതെ എടുത്ത് കൊണ്ടുപോയി മറ്റ് ചില ബാങ്കുകളിലും ധനകാര്യ സ്ഥാപനങ്ങളിലും പണയം വെച്ച് 1.8 കോടി രൂപ വാങ്ങി. ഇതിന് പുറമെയാണ് 2.7 കിലോയുടെ മുക്കുപണ്ടം കൂടി പണയം വെച്ചത്. സ്വന്തം ബന്ധുക്കളുടെയും കുടുംബാംങ്ങളുടെയും സുഹൃത്തുക്കളുടെയും പേരിലായിരുന്നു ഈ സ്വർണ പണയങ്ങളെല്ലാം. ഇങ്ങനെ സമ്പാദിച്ച പണമെല്ലാം ചെലവഴിച്ചതാവട്ടെ ഓൺലൈൻ ചൂതാട്ടത്തിനും ആഡംബര ജീവിതത്തിനും. 

ബാങ്കിൽ ഉപഭോക്താക്കൾ കൊണ്ടുവരുന്ന സ്വർണം പരിശോധിക്കേണ്ട ചുമതലയായിരുന്നു സഞ്ജയ്ക്കുണ്ടായിരുന്നത്. ഇതിന് പുറമെ സാധനങ്ങളുടെ രേഖകൾ സൂക്ഷിക്കേണ്ടതും ഇയാളായിരുന്നു. ഈ സ്ഥാനം ദുരുപയോഗം ചെയ്താണ് പലപ്പോഴായി ലോക്കറിൽ നിന്ന് ആഭരണങ്ങൾ മാറ്റിയത്. കഴിഞ്ഞ മാസം സ്വർണ പണയത്തിന്റെ ഓഡിറ്റ് നടന്നപ്പോഴാണ് ഉപഭോക്താക്കൾ കൊണ്ടുവെച്ചിരുന്ന പല സാധനങ്ങളും ബാങ്കിൽ ഇല്ലെന്ന് മനസിലായത്. സിസിടിവി ക്യാമറകൾ പരിശോധിച്ചപ്പോൾ കള്ളൻ ബാങ്കിനകത്ത് തന്നെയെന്ന് ബോധ്യപ്പെട്ടു. ഇതോടെ കെജെകെ നഗർ പൊലീസ് സ്റ്റേഷനിൽ ബാങ്ക് ഉദ്യോഗസ്ഥർ പരാതി നൽകുകയായിരുന്നു.

വിശദമായ അന്വേഷണത്തിൽ ബാങ്കിലെ സ്വർണം എടുത്തുകൊണ്ടുപോയി പണയം വെച്ചെന്ന് മനസിലായി. കോടതി അനുമതിയോടെ ഇവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബിസിഎ ബിരുദധാരിയായ പ്രതി നേരത്തെ പല ധനകാര്യ സ്ഥാപനങ്ങളിലും ജോലി ചെയ്തിട്ടുണ്ട്. ഇവിടെ നിന്നുള്ള പരിചയം കാരണം മികച്ച പ്രവർത്തനമായിരുന്നത്രെ ബാങ്കിൽ ജോലി ലഭിച്ച ശേഷവും നടത്തിയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം