ആന്‍ഡമാനില്‍ സൈനിക വിന്യാസം കൂട്ടാന്‍ ഇന്ത്യ

By Web TeamFirst Published Jul 4, 2020, 9:56 AM IST
Highlights

അതിർത്തിയിലെ സാഹചര്യം  സങ്കീണ്ണമാക്കരുതെന്നും ചൈനയുമായുള്ള ബന്ധത്തിൽ ഇന്ത്യ തന്ത്രപരമായ വീഴ്ച ഒഴിവാക്കണമെന്നും ചൈന ആവശ്യപ്പെട്ടു. 

ദില്ലി: ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ ചൈനയുടെ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ആന്‍ഡമാനില്‍ ഇന്ത്യ സൈനിക വിന്യാസം കൂട്ടും. മുന്‍പ് ചര്‍ച്ചയും സുഹൃദ്ബന്ധവും തുടര്‍ന്നിരുന്ന പശ്ചാത്തലത്തില്‍ ഇവിടെ ശക്തമായ കാവല്‍ ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സൈനിക സാഹചര്യം കൂട്ടാനാണ് തീരുമാനം. 

അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്കിലെ പ്രസ്താവനയ്ക്ക് ചൈന മറുപടി നല്‍കി. അതിർത്തിയിലെ സാഹചര്യം  സങ്കീണ്ണമാക്കരുതെന്നും ചൈനയുമായുള്ള ബന്ധത്തിൽ ഇന്ത്യ തന്ത്രപരമായ വീഴ്ച ഒഴിവാക്കണമെന്നും ചൈന ആവശ്യപ്പെട്ടു. ഇന്ത്യയിലെ നേതാക്കൾ അനാവശ്യ പ്രസ്താവനകൾ നടത്തുന്നെന്നും ചൈന പ്രതികരിച്ചു. അതേസമയം, ചൈനയ്ക്ക് പാകിസ്ഥാന്‍ പൂര്‍ണ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. ചൈനയ്ക്കൊപ്പം ഉറച്ചു നില്ക്കുമെന്ന് പാകിസ്ഥാൻ വ്യക്തമാക്കി. ഇതുസംബന്ധിച്ച് പാകിസ്ഥാന്‍റെയും ചൈനയുടെയും വിദേശകാര്യമന്ത്രിമാർ ടെലിഫോണിൽ സംസാരിച്ചു.

അതിര്‍ത്തി പ്രശ്നങ്ങള്‍ക്കിടെ ഇന്നലെ ലഡാക്കിലെത്തിയ പ്രധാനമന്ത്രി ചൈനയ്ക്ക് കടുത്ത മുന്നറിയിപ്പാണ് നല്‍കിയത്. രാഷ്ട്ര വിപുലീകരണവാദികളെ ലോകം ഒന്നിച്ചു നിന്ന് ചെറുത്തിട്ടുണ്ടെന്ന് മോദി ചൈനയെ ഓർമ്മിപ്പിച്ചു. ഭാരതമാതാവിനെ സംരക്ഷിക്കാൻ സൈനികർക്കൊപ്പം രാജ്യം ഉറച്ചു നില്ക്കും. ധീരൻമാർക്കേ സമാധാനം ഉറപ്പാക്കാനാകു എന്നും പ്രധാനമന്ത്രി സൈനികരോട് പറഞ്ഞു. 

ലേക്കടുത്തെ നിമ്മു സൈനിക ക്യാംപിലാണ് നരേന്ദ്ര മോദി സൈനികരോട് സംസാരിച്ചത്. ഗൽവാനിൽ ജീവൻ നല്‍കിയ ധീരസൈനികർക്ക് മോദി ആദരാഞ്ജലി അർപ്പിച്ചു.  ലോകം ഇന്ത്യയുടെ സൈനികരുടെ ധൈര്യവും സാഹസികതയും കണ്ടെന്നായിരുന്നു മോദിയുടെ പ്രതികരണം. ലഡാക്കിലെ ഓരോ കല്ലിനും  ഇന്ത്യയുടെ വേർപെടുത്താനാകാത്ത ഘടകമാണെന്ന് അറിയാം. രാഷ്ട്രവിപുലീകരണത്തിന് ശ്രമിക്കുന്ന ശക്തികൾ ഒറ്റപ്പെട്ട ചരിത്രമേ ഉള്ളു എന്നും ചൈനയ്ക്ക് മോദി മുന്നറിയിപ്പ് നല്‍കി. 

click me!