
ലക്നൗ: ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ പ്ലാസ്‌മയ്ക്ക് പകരം മുസമ്പി ജ്യൂസ് കുത്തിവെച്ചതിനെ തുടർന്ന് ഡെങ്കിപ്പനി ബാധിച്ചയാൾ മരിച്ച സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടി. സംഭവത്തെ തുടർന്ന് ആശുപത്രി പൂട്ടി സീൽ ചെയ്തു. രോഗി മരിച്ചതിനെ തുടർന്ന് അന്വേഷണം നടത്താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ആശുപത്രിക്കെതിരെ അന്വേഷണം നടത്താൻ സമിതി രൂപീകരിച്ചിട്ടുണ്ട്. പ്രയാഗ് രാജിലെ സ്വകാര്യ ആശുപത്രിയിൽ ആണ് സംഭവം നടന്നത്.
25000 രൂപ കൊടുത്താണ് 5 യൂണിറ്റ് പ്ലേറ്റ്ലെറ്റ് വാങ്ങിയതെന്നാണ് രോഗിയുടെ ബന്ധുക്കൾ പറയുന്നത്. നാല് യൂണിറ്റ് കുത്തിവെച്ചപ്പോഴേക്കും രോഗി അവശനായി. ഒരു യൂണിറ്റ് തങ്ങളുടെ പക്കൽ ഉണ്ടെന്നും അത് പരിശോധിക്കണം എന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. രോഗികളുടെ ബന്ധുക്കൾ തന്നെയാണ് പ്ലേറ്റ്‌ലെറ്റുകൾ വാങ്ങിയതെന്നാണ് ആശുപത്രി അധികൃതരുടെ ആരോപണം. ഉന്നയിച്ചു. രോഗിയുടെ പ്ലേറ്റ്‌ലെറ്റുകളുടെ അളവ് 17,000 ആയി കുറഞ്ഞതോടെ രക്തത്തിലെ പ്ലേറ്റ്‌ലെറ്റുകൾ ക്രമീകരിക്കാൻ ബന്ധുക്കളോട് ആവശ്യപ്പെട്ടതായി ആശുപത്രി അധികൃതർ കൂട്ടിച്ചേർത്തു.
"അവർ ഒരു സർക്കാർ ആശുപത്രിയിൽ നിന്ന് അഞ്ച് യൂണിറ്റ് പ്ലേറ്റ്‌ലെറ്റുകൾ കൊണ്ടുവന്നു. മൂന്ന് യൂണിറ്റ് രോഗിക്ക് കുത്തിവച്ചു. അതോടെ രോഗിയുടെ നില വഷളായി. അതിനാൽ ഞങ്ങൾ അത് നിർത്തി," ആശുപത്രി ഉടമ പ്രസ്താവനയിൽ പറഞ്ഞു, താനും അന്വേഷണത്തെ പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. അന്വേഷണം നടക്കുകയാണെന്നും പ്ലേറ്റ്‌ലെറ്റുകളും പരിശോധിക്കുമെന്നും പ്രയാഗ്‌രാജ് ജില്ലാ മജിസ്‌ട്രേറ്റ് സഞ്ജയ് കുമാർ ഖത്രി പറഞ്ഞു.
എന്നാൽ രോഗിയുടെ നില ഗുരുതരമായതോടെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ചാണ് രോഗി മരിച്ചത്. ഈ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ ആണ് 'പ്ലേറ്റ്‌ലെറ്റ്' ബാഗ് വ്യാജമാണെന്നും യഥാർത്ഥത്തിൽ രാസവസ്തുക്കളും മധുരവും അല്ലെങ്കിൽ മൊസാമ്പി ജ്യൂസും കലർന്നതാണെന്നും അറിയിച്ചതെന്ന് ബന്ധുക്കൾ പറഞ്ഞു.