
ദില്ലി: ഹരീഷ് റാണയുടെ ദയാവധത്തിനുള്ള നടപടികൾ എയിംസിൽ പുരോഗമിക്കുന്നു. അമ്മയ്ക്ക് മാത്രമാണ് ഇപ്പോൽ ഹരീഷിനൊപ്പം തുടരാൻ അനുവാദമുള്ളത്. ഡോക്ടർ സംഘത്തിന്റെ പൂർണനിരീക്ഷണത്തിലാണ് ഹരീഷ് ഇപ്പോഴുള്ളത്. വേദനയില്ലാതെയുള്ള ഹരീഷിന്റെ മരണം അമ്മയുടെ സാന്നിദ്ധ്യത്തിലായിരിക്കം. നേരത്തെ തന്നെ ജീവൻ നിലനിർത്തുന്ന ഉപകരണങ്ങൾ മാറ്റിയിരുന്നു. ആഹാരം കൊടുക്കുന്ന ട്യൂബുകളും മാറ്റിയിരുന്നു. ദില്ലി എയിംസിലെ പാലിയേറ്റീവ് കെയര്‍ വാര്‍ഡിൽ പത്ത് ഡോക്ടർമാരുടെ സംഘത്തിന്റെ നിരീക്ഷണത്തിലാണ് ഇപ്പോൾ ഹരീഷ് റാണയുള്ളത്. കുടുംബാംഗങ്ങളിൽ ഒരാള്‍ക്ക് ഹരീഷിനൊപ്പം പൂര്‍ണമായി നിൽക്കാമെന്നാണ് ഡോക്ടര്‍മാര്‍ നൽകിയിരിക്കുന്ന അനുമതി. എത്ര നാള്‍ ഹരീഷ് ഈ അവസ്ഥയിൽ മുന്നോട്ട് പോകും എന്ന കാര്യത്തിൽ അവ്യക്തതയുണ്ട്.
ഹരീഷ് ഏത് സമയവും സ്വാഭാവികമായി മരണത്തിലേക്ക് പോകാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. വേഗത്തിൽ മരണത്തിലേക്ക് പോകില്ലെന്നും ഡോക്ടര്‍മാര്‍ ഉറപ്പുനൽകുന്നു. കാരണം വേദനയില്ലാത്ത മരണം നൽകുക എന്നതാണ് ഹരീഷിനെ സംബന്ധിച്ച് നൽകാവുന്ന ഏറ്റവും നല്ല നീതി. ഉപകരണങ്ങള്‍ ഉപയോഗിച്ചുളള എല്ലാ സഹായങ്ങളും ഹരീഷിന് പിൻവലിച്ചു കഴിഞ്ഞു. കുടുംബാംഗങ്ങള്‍ ഇടയ്ക്ക് ഹരീഷിനെ കാണാൻ ആശുപത്രിയിലെത്തുന്നുണ്ട്.
രാജ്യ ചരിത്രത്തിൽ ആദ്യമായാണ് സുപ്രീംകോടതി ദയാവധത്തിന് അനുമതി നൽകിയത്. അന്തസ്സായി മരിക്കാനുള്ള അവകാശവും പൗരനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ ഉത്തരവ്. 13 വർഷമായി കോമയിൽ കഴിയുകയാണ് ഹരീഷ് റാണ. യന്ത്രസഹായത്തോടെ ജീവൻ നിലനിർത്തുന്ന റാണ ജീവിതത്തിലേക്ക് തിരികെ എത്താൻ യതൊരു സാധ്യതയുമില്ലെന്ന് വ്യക്തമായതോടെ ദയാവധം നൽകണമെന്ന് അപേക്ഷിച്ചാണ് വൃദ്ധമാതാപിതാക്കൾ സുപ്രീംകോടതിയെ സമീപിച്ചത്. മകന്റെ ദുരിതാവസ്ഥ കണ്ടുമടുത്തെന്നും ചികിത്സ തുടർന്നിട്ട് പ്രയോജനമില്ലന്ന് ഡോക്ടർമാർ വ്യക്തമാക്കിയെന്നും മാതാപിതാക്കൾ കോടതിയെ അറിയിച്ചു.
ഈ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് ജെബി പർദ്ദിവാല, ജസ്റ്റിസ് കെവി വിശ്വനാഥൻ എന്നിവർ ഘട്ടം ഘട്ടമായി ഹരീഷ് റാണയുടെ ചികിത്സ അവസാനിപ്പിക്കാൻ ഉത്തരവിട്ടത്. ചികിത്സ തുടരുന്നത് കൊണ്ട് പുരോഗതിയുണ്ടാകില്ലെന്ന ഡോക്ടർമാർ വ്യക്തമാക്കിയെന്ന് കോടതി അറിയിച്ചു. എയിംസിലെ പാലിയേറ്റീവ് കെയറില്‍ പ്രവേശിപ്പിച്ച് ദയാവധം അനുവദിക്കാനാണ് നിര്‍ദേശം. ഇതുമായി ബന്ധപ്പെട്ട് മാര്‍ഗനിര്‍ദേശങ്ങളും കോടതി നൽകി. റാണയുടെ കുടുംബം നല്കിയ കരുതൽ നിസ്വാർത്ഥമെന്നും ജസ്റ്റിസ് ജെബി പർദ്ദിവാലാ പറഞ്ഞു. അന്തസായ മരണത്തിന് രോഗിക്ക് അവകാശമുണ്ടെന്ന് ജസ്റ്റിസ് കെ വി വിശ്വനാഥൻ അഭിപ്രായപ്പെട്ടു.
2018ൽ രാജ്യത്ത് ദയാവധം നിയമവിധേയമാക്കിക്കൊണ്ടുള്ള സുപ്രീംകോടതി ഉത്തരവിന് ശേഷമുള്ള ആദ്യവിധിയാണിത്. ചണ്ഡിഗഡില്‍ സിവില്‍ എന്‍ജിനീയറിങ്ങ് പഠിക്കുകയായിരുന്ന ഹരീഷ് റാണ, 2013 ലാണ് ഹോസ്റ്റല്‍ കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്നു വീണ് ഗുരുതര പരിക്കേററത്. ഹരീഷിനെ കൂടാതെ ഒരു മകനും മകളുമാണ് മാതാപിതാക്കള്‍ക്കുള്ളത്. കേസിൽ ഹരീഷിന്റെ മാതാപിതാക്കൾക്കായി മലയാളി അഭിഭാഷകൻ രശ്മി നന്ദകുമാറാണ് ഹാജരായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam