
ചെന്നൈ: ലഹരി സംഘത്തിന് വേണ്ടി വാഹനമോടിച്ച് മകൻ, റാക്കറ്റ് തകർക്കാൻ പൊലീസിനെ സഹായിച്ച് അമ്മ. ലോറി ഡ്രൈവറെ ഉപയോഗിച്ച് കഞ്ചാവ് ഓയിൽ വ്യാപാരം നടത്തിയിരുന്ന സംഘമാണ് മകനെ നേർവഴി നടത്താനുള്ള ഒരു ശ്രമത്തിന് മുന്നിൽ തകർന്ന് അടിഞ്ഞത്. തമിഴ്നാട്ടിലെ ചെന്നൈയിലാണ് സംഭവം. ശ്രീറാം എന്ന ലോറി ഡ്രൈവറാണ് അടുത്തിടെ ലഹരി സംഘത്തിനൊപ്പം കൂടിയത്. സംഘത്തിനൊപ്പം കൂടിയതിന് പിന്നാലെ മകൻ ലഹരി ഉപയോഗം ആരംഭിച്ചതാണ് അമ്മ ഭാഗ്യലക്ഷ്മിയെ ക്ഷുഭിതയാക്കിയത്. മകനെക്കുറിച്ചും മകന്റെ കഞ്ചാവ് ഇടപാടിനേക്കുറിച്ചും ഭാഗ്യ ലക്ഷ്മി പൊലീസിൽ വിവരം നൽകുകയായിരുന്നു.
പൊലീസ് ശ്രീരാമിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ രണ്ട് ലക്ഷം രൂപ വില വരുന്ന കഞ്ചാവ് ഓയിലാണ് കണ്ടെത്തിയത്. യുവാവിനെ പൊലീസ് സ്റ്റേഷനിലെത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് ലഹരി സംഘത്തേക്കുറിച്ചുള്ള വിവരം ലഭിച്ചത്. ഒഡിഷയിലേക്ക് ചരക്കുമായി പോയി തിരികെ വരുമ്പോഴാണ് ശ്രീറാം കഞ്ചാവ് ഓയിൽ കൊണ്ടുവന്നിരുന്നത്. ആന്ധ്രയിൽ നിന്നുമായിരുന്നു ലഹരിമരുന്ന് ശേഖരിച്ചിരുന്നത്. മലയാളിയായ ഒരാളിൽ നിന്നാണ് ആന്ധ്രയിൽ ബന്ധപ്പെടാനുള്ള ആളുടെ വിവരം ലഭിച്ചതെന്നും ശ്രീറാം പൊലീസിനോട് വെളിപ്പെടുത്തി. ചെന്നൈയിലെ മധവാരത്ത് വച്ച് അപരിചിതനായ ഒരാൾക്ക് ആയിരുന്നു ലഹരി മരുന്ന് കൈമാറിയിരുന്നതെന്നും ശ്രീറാം വിശദമാക്കി.
ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങൾ അനുസരിച്ചാണ് പൊലീസ് ലഹരി സംഘത്തെ പിടികൂടുന്നത്. ഗഞ്ച ബ്രദേഴ്സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന സംഘമാണ് പൊലീസ് കണ്ടെത്തിയത്. നേരത്ത ലോറി ഡ്രൈവർമാരെ ഉപയോഗിച്ച് കഞ്ചാവ് കടത്തിയിരുന്ന ഈ സംഘം അടുത്ത കാലത്താണ് കഞ്ചാവ് ഓയിൽ കടത്താൻ ആരംഭിച്ചത്. ചെക്ക് പോസ്റ്റുകളിലെ പരിശോധനകളിൽ പൊലീസ് സ്നിഫർ നായകളെ എളുപ്പത്തിൽ കബളിപ്പിക്കാനായിരുന്നു ഇത്. ശ്രീറാമിന്റെ കൈവശമുണ്ടായിരുന്ന രഹസ്യ കോഡിൽ നിന്നാണ് സംഘത്തേക്കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam