
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ച് സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷനും കനൗജ് എംപിയുമായ അഖിലേഷ് യാദവ്. മോദി ചിത്രജീവിയാണ് എന്നാണ് അഖിലേഷ് യാദവ് പറയുന്നത്. അമേഠിയിൽ നടത്തിയ ഒരു പാർട്ടി പരിപാടിക്കിടയിലാണ് അഖിലേഷിന്‍റെ പരാമർശം. മിസൈലുകള്‍ ശത്രുക്കൾക്കുള്ളതാണ്, അത് സെൽഫി പോയന്‍റുകൾ അല്ല എന്ന് പറഞ്ഞ അഖിലേഷ് തിരംഗ യാത്ര വെടിനിര്‍ത്തല്‍ ആഘോഷിക്കാന്‍ ഉള്ളതാണോ എന്നും ചോദിച്ചു. അതിർത്തികൾ സുരക്ഷിതമല്ലെന്നും കൂടുതൽ സേനയെ നിയോഗിക്കണമെന്ന ആവശ്യവും പ്രസംഗത്തില്‍ അദ്ദേഹം ഉന്നയിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പ്രധാനമന്ത്രി സൈന്യത്തിനെ നേരിട്ട് സന്ദര്‍ശിക്കുകയും ഫോട്ടോ എടുക്കുകയും ചെയ്തിരുന്നു. ഇതാണ് അഖിലേഷ് യാദവ് വിമര്‍ശിച്ചത്. ഓപ്പറേഷൻ സിന്ദൂറിൽ രാജ്യവ്യാപക പ്രചാരണം നടത്താനും ബിജെപി തീരുമാനിച്ചിരുന്നു. ഓപ്പറേഷൻ സിന്ദൂർ വിജയമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപി രാജ്യവ്യാപക പ്രചാരണത്തിന് ഇറങ്ങുന്നത്. മെയ് 13 മുതൽ 23 വരെ രാജ്യവ്യാപകമായി മുതിർന്ന നേതാക്കളും, മന്ത്രിമാരും നയിക്കുന്ന തിരംഗ യാത്രകൾ സംഘടിപ്പിക്കാനാണ് തീരുമാനിച്ചത്. ഓപ്പറേഷന്‍ സിന്ധൂർ വന്‍ വിജയമാണെന്നും ഭീകരര്‍ക്ക് സങ്കല്‍പിക്കാന്‍ കഴിയാത്ത പ്രത്യാക്രമണമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയതെന്നുമാണ് ബിജെപിയുടെ വാദം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം