ഐഐടി: എംടെക് ഫീസിൽ 900 ശതമാനത്തിന്റെ വർധനക്കും സ്റ്റൈപ്പന്റ് നിർത്താനും തീരുമാനം

By Web TeamFirst Published Sep 28, 2019, 3:00 PM IST
Highlights
  • കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം
  • ഫീസ് വർധിപ്പിക്കുന്നതും സ്റ്റൈപ്പന്റ് നിർത്തലാക്കുന്നതും വിദ്യാർത്ഥികളിലെ കൊഴിഞ്ഞുപോക്ക് കുറയ്ക്കുമെന്ന് കൗൺസിൽ

ദില്ലി: എംടെക് കോഴ്സുകളിലേക്കുള്ള ഫീസ് 900 ശതമാനത്തോളം വർധിപ്പിക്കാൻ ഐഐടി കൗൺസിൽ തീരുമാനം. ഫീസ് ബിടെക് കോഴ്സുകളിലേതിന് തുല്യമാക്കാനാണ് നീക്കം. 

നിലവിൽ ഐഐടികളിലെ അഡ്മിഷൻ, ട്യൂഷൻ ഫീസ് എന്നിവ 5000 മുതൽ 10000 വരെയാണ്. ഗേറ്റ് സ്കോറിന്റെ അടിസ്ഥാനത്തിൽ എംടെകിന് പ്രവേശനം ലഭിക്കുന്ന കുട്ടികൾക്ക് 12400 രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതി അവസാനിപ്പിക്കാനും തീരുമാനിച്ചു. കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി രമേഷ് പൊഖ്രിയാലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. 

വിവിധ ഐഐടികളിലെ സെമസ്റ്ററിലെ എംടെക് ട്യൂഷൻ ഫീസ് ഇപ്രകാരമാണ്. ഐഐടി മുംബൈ-5000. ഐഐടി ദില്ലി 10000. ഐഐടി മദ്രാസ് 5000(ആദ്യത്തെ തവണ 3750 അടക്കണം). ഐഐടി ഖരഗ്‌പുർ ആദ്യ സെമസ്റ്റർ ഫീസ് 25,950. ഇതിൽ ആറായിരം തിരികെ നൽകും. മറ്റ് സെമസ്റ്ററുകളിൽ 10,550. 

വർധിപ്പിച്ച ഫീസ് തുകയും നിർത്തലാക്കിയ സ്റ്റൈപ്പന്റും ഉപയോഗിച്ച് കൂടുതൽ പ്രൊഫഷണൽ പ്രവർത്തനങ്ങൾ നടത്തുമെന്നാണ് കൗൺസിൽ യോഗം അറിയിച്ചത്. ഫീസ് വർധിപ്പിക്കുന്നതും സ്റ്റൈപ്പന്റ് നിർത്തലാക്കുന്നതും പഠനം നിർത്തിപ്പോകുന്നവരുടെ എണ്ണം കുറയ്ക്കാനും ഉപകരിക്കും എന്ന് കൗൺസിൽ പറയുന്നു. ഉയർന്ന ഫീസുള്ള എംബിഎ പ്രോഗ്രാമുകളിൽ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് തീരെ കുറവാണെന്ന് കൗൺസിൽ ചൂണ്ടിക്കാട്ടുന്നു.

ഐഐടികളിലെ അദ്ധ്യാപകരുടെ നിലവാരം അഞ്ചര വർഷത്തിലൊരിക്കൽ പരിശോധിക്കാൻ എക്സ്ടേർണൽ കമ്മിറ്റിയെ നിശ്ചയിക്കും. അവരുടെ ഗവേഷണവും സ്ഥാപനത്തിലെ സേവനവും വിലയിരുത്തിയ ശേഷം സ്ഥാനക്കയറ്റം നൽകുന്നതും പുറത്താക്കുന്നതും സംബന്ധിച്ച് തീരുമാനമെടുക്കും. 

click me!