തബ്‍ലീഗ് സമ്മേളനം വിവാദമായതിന് പിന്നാലെ ഇദ്ദേഹം ഒളിവിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ദില്ലി: താന്‍ ഒളിവില്‍ അല്ലെന്നും കൊവിഡ് നിരീക്ഷണത്തിലെന്നും തബ്‍ലീഗ് സമ്മേളനം സംഘടിപ്പിച്ച നിസാമുദ്ദീന്‍ മര്‍ക്കസ് മേധാവി മൗലാന മുഹമ്മദ് സാദ്. ദില്ലി പൊലീസിന്‍റെ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മര്‍ക്കസ് മേധാവി. തബ്‍ലീഗ് സമ്മേളനം വിവാദമായതിന് പിന്നാലെ ഇദ്ദേഹം ഒളിവിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
ദില്ലി നിസാമുദ്ദിൻ സമ്മേളനത്തിൽ പങ്കെടുത്തവരുമായി ബന്ധപ്പെട്ട് 9000 പേരെ കേന്ദ്രം രോഗസാധ്യതാ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. സമ്മേളനത്തിൽ പങ്കെടുത്ത് നാട്ടിലേക്ക് മടങ്ങിയ 8000 പേരെ നിരീക്ഷിക്കാനാണ് കേന്ദ്രം ആവശ്യപ്പെട്ടിരുന്നത്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളില്‍ 61 ശതമാനം തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരിലാണെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.
അതേസമയം നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത്ത ഇരുനൂറ് വിദേശ പ്രതിനിധികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്തുന്നതിന് ആരാധനാലയങ്ങളിലടക്കം പരിശോധന നടത്താന്‍ പൊലീസ് ദില്ലി സര്‍ക്കാരിന്‍റെ അനുമതി തേടിയിട്ടുണ്ട്. ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നെത്തിയ 200 പേരെ അടിയന്തരമായി കണ്ടെത്തി പരിശോധനകള്‍ക്കും നിരീക്ഷണത്തിനും വിധേയരാക്കാനുള്ള തീവ്രശ്രമത്തിലാണ് ദില്ലി പൊലീസ്.