
ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്ര നിര്‍മാണത്തിനായി 2.5 കോടി വിലയുള്ള ഭൂമി ദാനം ചെയ്ത് മുസ്ലിം കുടുംബം. വര്‍ഗീയ വേര്‍തിരിവുകളേക്കുറിച്ച് വ്യാപക ചര്‍ച്ചകള്‍ രാജ്യമെങ്ങും ഉയരുന്നതിനിടയില്‍ ബിഹാറില്‍ നിന്നുള്ളതാണ് ഈ വാര്‍ത്ത. ബിഹാറിലെ ചംമ്പാരന്‍ ജില്ലയിലെ കയ്ത്തവാലിയ മേഖലയില്‍ നിര്‍മ്മിക്കുന്ന വിരാട് രാമായണ്‍ ക്ഷേത്രത്തിനായാണ്(Virat Ramayan Mandir) മുസ്ലിം കുടുംബം 2.5 കോടി രൂപ വിലമതിക്കുന്ന ഭൂമി ദാനം ചെയ്തത്. ഗുവാഹത്തി സ്വദേശിയായ ബിസിനസുകാരനായ ഇഷ്തിയാക് അഹമ്മദ് ഖാനും കുടുംബവുമാണ് സാമുദായിക ഐക്യത്തിനുള്ള (communal harmony) പുതിയ മാതൃക തീര്‍ത്തിരിക്കുന്നത്.
പട്ന അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് അധ്യക്ഷന്‍ ആചാര്യ കിഷോര്‍ കുനാലാണ് തിങ്കളാഴ്ച ഇക്കാര്യം വിശദമാക്കിയത്. ഭൂമി ദാനവുമായി ബന്ധപ്പെട്ട നടപടികള്‍ അടുത്തിടെയാണ് പൂര്‍ത്തിയായത്. കുടുംബത്തിന്‍റെ സ്ഥലമാണ് ഇത്തരത്തില്‍ ക്ഷേത്ര നിര്‍മാണത്തിനായി രജിസ്റ്റര്‍ ചെയ്ത് നല്‍കിയതെന്നാണ് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കൂടിയായ കുനാല്‍ വിശദമാക്കിയത്. രണ്ട് സമുദായങ്ങള്‍ തമ്മിലുള്ള സാഹോദര്യത്തിനുള്ള മികച്ച മാതൃകയാണ് ഖാനും കുടുംബവും ചെയ്തതെന്നാണ് ക്ഷേത്ര നിര്‍മാണ ചുമതലയിലുള്ള ട്രസ്റ്റിന്‍റെ പ്രതികരണം. ഈ മേഖലയിലെ മുസ്ലിം സഹോദരങ്ങളുടെ സഹായമില്ലാതെ ഈ ക്ഷേത്ര നിര്‍മാണം അസാധ്യമാണെന്നും കുനാല്‍ കൂട്ടിച്ചേര്‍ത്തു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രമെന്ന് ലക്ഷ്യത്തോടെ ഇതിനോടകം 125 ഏക്കര്‍ ഭൂമിയാണ് ക്ഷേത്ര നിര്‍മ്മാണത്തിനായി വാങ്ങിയിട്ടുള്ളത്. ഈ പ്രദേശത്ത് 25 ഏക്കര്‍ ഭൂമി കൂടി വാങ്ങാനുള്ള ശ്രമത്തിലാണ് ക്ഷേത്രനിര്‍മ്മാണ് ട്രസ്റ്റ്.
12ാം നൂറ്റാണ്ടില്‍ കംബോഡിയയില്‍ നിര്‍മ്മിച്ച 215 അടി ഉയരമുള്ള അങ്കോര്‍ വാട് കോംപ്ലക്സിനേക്കാള്‍ ഉയരത്തിലാണ് ഈ ക്ഷേത്രം നിര്‍മ്മിക്കുകയെന്നാണ് ട്രസ്റ്റ് വിശദമാക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലാകും ഉണ്ടാവുകയെന്നാണ് ട്രസ്റ്റ് അവതാശപ്പെടുന്നത്. 18 ക്ഷേത്രങ്ങളെ സംയോജിച്ചാകും നിര്‍മ്മാണ്. 500 കോടി രൂപയോളമാണ് ക്ഷേത്ര നിര്‍മ്മാണത്തിന് ചെലവ് പ്രതീക്ഷിക്കുന്നത്. ദില്ലിയിലെ പുതിയ പാര്‍ലമെന്‍റ് കെട്ടിട നിര്‍മാണ ശില്‍പികളുടെ മേല്‍നോട്ടത്തിലാവും ഈ ക്ഷേത്രവും നിര്‍മ്മാണം പൂര്‍ത്തിയാക്കുക.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam