
ആഗ്ര: അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിനായി സംഭാവന നൽകി കോണ്‍ഗ്രസ് വിദ്യാര്‍ത്ഥി സംഘടനാ നേതാവ്. ആഗ്രയിലെ എൻഎസ്‌യുഐയുടെ(നാഷണൽ സ്റ്റുഡന്റ്‌സ് യൂണിയൻ ഓഫ് ഇന്ത്യ) ജില്ലാ പ്രസിഡന്റ് ബിലാൽ അഹമ്മദാണ് രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നൽകിയത്. ആയിരത്തി ഒരുന്നൂറ് രൂപ അടങ്ങുന്ന ചെക്ക് ബിലാൽ അഹമ്മദ് ജില്ലാ ഭരണകൂടത്തിന് കൈമാറി.
രാമക്ഷേത്ര നിർമ്മാണത്തിന് ചെറിയൊരു സംഭാവന നൽകാൻ സാധിച്ചതിൽ താൻ സന്തുഷ്ടനാണെന്ന് ചെക്ക് കൈമാറിക്കൊണ്ട് ബിലാൽ അഹമ്മദ് പറഞ്ഞു. സുപ്രീം കോടതി വിധിയിൽ ബിലാൽ സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തു. 'ഇക്കാര്യത്തിൽ കോടതി ശ്രദ്ധേയമായ തീരുമാനമാണ് എടുത്തത്. ഇത് ആരുടേയും വിജയമോ പരാജയമോ അല്ല. സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിലും യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ഞങ്ങൾ ഇപ്പോൾ പ്രതീക്ഷിക്കുന്നു'- ബിലാൽ മാധ്യമങ്ങളോട് പറഞ്ഞു.
Read also: തർക്കഭൂമിയിൽ ക്ഷേത്രം, മുസ്ലീങ്ങൾക്ക് അയോധ്യയിൽ പകരം ഭൂമി: സുപ്രീം കോടതി വിധി
അയോധ്യ കേസില്‍ തർക്കഭൂമിയില്‍ ഹിന്ദു ക്ഷേത്രം പണിയാമെന്നും മുസ്ലിങ്ങൾക്ക് പകരം ഭൂമി നൽകണമെന്നുമായിരുന്നു സുപ്രീം കോടതി വിധി. മൂന്ന് മാസത്തിനകം കേന്ദ്രസർക്കാർ ട്രസ്റ്റ് രൂപീകരിച്ച് ഇതിനുള്ള പദ്ധതി തയ്യാറാക്കണം, ട്രസ്റ്റിന് കീഴിലാകണം ക്ഷേത്രം പണിയേണ്ടതെന്നും മുസ്ലിങ്ങൾക്ക് പകരം അഞ്ചേക്കർ ഭൂമി നൽകണമെന്നും കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. അയോധ്യയിൽ തന്നെ ഏറ്റവും അനുയോജ്യവും പ്രാധാന്യമേറിയതുമായ സ്ഥലത്ത് പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ ഭൂമി നൽകണമെന്നുമായിരുന്നു കോടതി വിധിയില്‍ വ്യക്തമാക്കിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam