'ജയിലിലെ മതസൗഹാർദം ജനങ്ങള്‍ കാണണം'; ഹിന്ദു സഹോദരങ്ങള്‍ക്കൊപ്പം നവരാത്രി വ്രതമെടുത്ത് മുസ്ലീം തടവുകാര്‍

By Web TeamFirst Published Oct 2, 2022, 4:04 PM IST
Highlights

ആകെ മൂവായിരം തടവുകാരാണ് മുസാഫര്‍നഗറിലെ ജില്ലാ ജയിലില്‍ ഉള്ളത്. അതില്‍ 1100 ഹിന്ദു മത വിശ്വാസികളും 218 ഇസ്ലാം മത വിശ്വാസികളുമാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്.

ലക്നോ: മതസൗഹാർദത്തിന്‍റെ വലിയ മാതൃക പകര്‍ന്നു കൊണ്ട് ഹിന്ദു മതവിശ്വാസികളായ തടവുകാര്‍ക്കൊപ്പം നവരാത്രി വ്രതം അനുഷ്ഠിച്ച് ഇസ്ലാം മതവിശ്വാസികളും. ഉത്തര്‍ പ്രദേശിലെ മുസാഫർനഗർ ജില്ലാ ജയിലിലാണ് ഇരുന്നൂറില്‍ അധികം മുസ്ലീം തടവുകാര്‍ ഒമ്പത് ദിവസത്തെ നവരാത്രി അനുഷ്ഠിക്കുന്നത്. വിശുദ്ധ റമദാന്‍ മാസത്തിൽ പ്രഭാതം മുതൽ പ്രദോഷം വരെ നോമ്പെടുക്കുന്ന മുസ്ലീം തടവുകാര്‍ ഹിന്ദുക്കളായ തടവുകാരുടെ വികാരങ്ങള്‍ക്കൊപ്പം മനസുകൊണ്ട് ചേര്‍ന്നാണ് വ്രതം എടുക്കുന്നതെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

ആകെ മൂവായിരം തടവുകാരാണ് മുസാഫര്‍നഗറിലെ ജില്ലാ ജയിലില്‍ ഉള്ളത്. അതില്‍ 1100 ഹിന്ദു മത വിശ്വാസികളും 218 ഇസ്ലാം മത വിശ്വാസികളുമാണ് നവരാത്രി വ്രതം അനുഷ്ഠിക്കുന്നത്. വ്രതം എടുക്കുന്നവരുടെ ഭക്ഷണ ആവശ്യങ്ങൾ കണക്കിലെടുത്ത് ജയിൽ അധികൃതർ കാന്‍റീനില്‍ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. വ്രതത്തിലുള്ള അന്തേവാസികൾക്കായി വിവിധതരം പഴങ്ങൾ, പാൽ, ചായ, മറ്റ് വിഭവങ്ങൾ എന്നിവ കാന്‍റീനില്‍ ഒരുക്കിയിട്ടുണ്ടെന്ന് മുസാഫര്‍നഗര്‍ ജയില്‍ സൂപ്രണ്ട് സീതാറാം ശര്‍മ്മ പറഞ്ഞു.

സംസ്കാരത്തിലും മതങ്ങളുടെ ഐക്യത്തിലും ആഴത്തിൽ വേരൂന്നിയ വിശ്വാസമാണ് വ്രതമെടുക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഒരു തടവുകാരന്‍ പറഞ്ഞു. ജയിലിലെ മതസൗഹാർദം എങ്ങനെയാണെന്ന് കണ്ട് ജനങ്ങള്‍ പഠിക്കണം. ഹിന്ദു സഹോദരങ്ങൾക്ക് റമദാനിൽ വ്രതമെടുക്കാമെങ്കിൽ ഇസ്ലാം വിശ്വാസികള്‍ക്ക് നവരാത്രിയിൽ വ്രതം അനുഷ്ഠിക്കാം.

സ്നേഹത്തിനുള്ള ഉത്തരം സ്നേഹം മാത്രമാണ്, വെറുപ്പല്ലെന്നും മറ്റൊരു തടവുകാരന്‍ പറഞ്ഞു. നവരാത്രി അല്ലെങ്കിൽ റമദാന്‍ പോലുള്ള മതപരമായ ആചരണങ്ങളിൽ കൂടുതൽ ജാഗ്രത പുലർത്തുന്നുണ്ടെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. തടവുകാരുടെ ഇടയിൽ സാമുദായിക സൗഹാർദം വളർത്തുന്നതിന് പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗാന്ധി ജയന്തി ദിനത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാര്‍ച്ചന നടത്തി യോഗി ആദിത്യനാഥ്

click me!