
നാന്ദേഡ്: ജാതിയുടെ പേരിൽ അച്ഛനും സഹോദരങ്ങളും മർദ്ദിച്ച് കാമുകനെ കൊലപ്പെടുത്തിയതിൽ പ്രതികരണവുമായി യുവതി. വിവാഹം കഴിക്കാനുള്ള ഞങ്ങളുടെ തീരുമാനം അംഗീകരിക്കുമെന്ന് കുടുംബാംഗങ്ങൾ ഉറപ്പ് നൽകിയിരുന്നതായും അവസാന നിമിഷം കുടുംബം വഞ്ചിച്ചെന്നും 21 കാരിയായ ആഞ്ചല്‍ മമിദ്വാർ ദേശീയ മാധ്യമമായ എൻഡിടിവിയോട് പ്രതികരിച്ചു. കാമുകനെ കൊലപ്പെടുത്തിയതിന് പ്രതികാരമായി യുവതി ഇന്നലെ കാമുകന്‍റെ മൃതദേഹത്തിൽ മഞ്ഞൾ ചാര്‍ത്തി സ്വന്തം നെറ്റിയിൽ സിന്ദൂരം ചാർത്തി വിവാഹം ചെയ്ത് പ്രതികാരം ചെയ്തിരുന്നു.
മഹാരാഷ്ട്രയിലെ നന്ദേഡ് ജില്ലയിലാണ് ജാതി വെറിയിൽ ക്രൂര കൊലപാതകം നടന്നത്. യുവതിയുടെ അച്ഛനും സഹോദരങ്ങളും ചേര്‍ന്ന് വെടിവെച്ചും മര്‍ദിച്ചുമാണ് 25കാരനായ സാക്ഷം ടേറ്റ് എന്ന യുവാവിനെ കൊലപ്പെടുത്തിയത്. സാക്ഷാമും ആഞ്ചല്‍ മമിദ്വാറും കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രണയത്തിലായാരുന്നു. 'വിവാഹം കഴിക്കാൻ വീട്ടുകാർ സമ്മതിച്ചിരുന്നു. അവർ ഉറപ്പ് നൽകിയതാണ്. കഴിഞ്ഞ മൂന്ന് വർഷമായി ഞങ്ങൾ ഒരുമിച്ചായിരുന്നു. ഞങ്ങൾ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. വിവാഹം നടത്താമെന്ന് എന്റെ സഹോദരന്മാർ എനിക്ക് ഉറപ്പ് നൽകിയിരുന്നു. പക്ഷേ അവസാന നിമിഷം അവർ ഞങ്ങളെ വഞ്ചിച്ചു'- യുവതി എൻഡിടിവിയോട് പറഞ്ഞു.
സാക്ഷാം ആഞ്ചലിന്റെ സഹോദരന്‍ ഹിമേഷ് മാമിദ്വാറിന്റെ അടുത്ത സുഹൃത്തായിരുന്നു. സഹോദരന്‍റെ സുഹൃത്തെന്ന നിലയിലുള്ള പരിചയം പിന്നീട് പ്രണയത്തിലെത്തി. ഇരുവരും വിവാഹം കഴിക്കാൻ പോകുകയാണെന്ന് മനസ്സിലാക്കിയതോടെയാണ് ആഞ്ചലിന്‍റെ സഹോദരങ്ങളും പിതാവും ചേർന്ന് ടേറ്റിനെ ആക്രമിച്ചത്. വ്യാഴാഴ്ച നടന്ന ആക്രമണത്തിൽ ടേറ്റിനെ ക്രൂരമായി മർദിക്കുകയും തലയിൽ വെടിവയ്ക്കുകയും പിന്നീട് കല്ലുകൊണ്ട് തല ചതയ്ക്കുകയും ചെയ്തു. ടേറ്റ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിക്കുകയും ചെയ്തു. പിന്നീട് സാക്ഷാമിന്റെ ശവസംസ്കാര ചടങ്ങിനെത്തിയ ആഞ്ചൽ അയാളുടെ മൃതദേഹത്തെ വിവാഹം കഴിക്കുകയായിരുന്നു. സാക്ഷാമും ഹിമേഷും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam