
ദില്ലി: നാഗാലാൻഡ് വെടിവെപ്പുമായി (Nagaland Firing) ബന്ധപ്പെട്ട് കേന്ദ്രസർക്കാരിനു മുന്നിൽ 5 ആവശ്യങ്ങൾ മുന്നോട്ട് വെച്ച് പ്രബല ഗോത്ര വിഭാഗ സംഘടനയായ കൊന്യാക് യൂണിയൻ (Konyak Union). കുറ്റക്കാരായ സൈനികർക്കെതിരെ നടപടി എടുക്കുക, സായുധ സേന പ്രത്യകാധികാര നിയമം പിൻവലിക്കുക, അസം റൈഫിൾസിനെ (Assam rifles) മോൺ ജില്ലയിൽ നിന്ന് പിൻവലിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് മുന്നോട്ട് വെച്ചത്. സ്വതന്ത്ര ഏജൻസി കേസ് അന്വേഷിക്കണമെന്നും കൊന്യാക് യൂണിയൻ ആവശ്യപ്പെട്ടു.
വെടിവെപ്പിൽ സൈന്യത്തിന്റെ ആഭ്യന്തര അന്വേഷണം തുടങ്ങിയിരുന്നു. വെടിവെപ്പിൽ സൈന്യത്തിനെതിരെ നാഗാലാൻഡ് പൊലീസ് കേസ് എടുക്കുകയും ചെയ്തിട്ടുണ്ട്. അഫ്സ്പാ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നാഗാലാന്റ് മേഖല മുഖ്യമന്ത്രിമാർ രംഗത്തെത്തി.
നാഗാലാൻഡ് വെടിവെപ്പിൽ സൈന്യത്തിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതിനിടെയാണ് ആഭ്യന്തര അന്വേഷണം നടക്കുന്നത്. മേജർ ജനറൽ റാങ്കിലുള്ള ഉദ്യോഗസ്ഥനാണ് അന്വേഷണ ചുമതല. ഇന്റലിജൻസ് വീഴ്ച്ച പ്രദേശവാസികളുമായ നടന്ന സംഘർഷം അടക്കമുള്ള കാര്യങ്ങൾ സൈന്യം അന്വേഷിക്കും. സൈന്യത്തിന്റെ പ്രത്യേക യൂണിറ്റായ ഇരുപത്തിയൊന്നാം പാരാസെപ്ഷ്യൽ ഫോഴ്സിലെ സൈനികര്‍ക്ക് എതിരെയാണ് പൊലീസ് കേസ്. യാതൊരു പ്രകോപനവും ഇല്ലാതെ ഗ്രാമീണര്‍ സഞ്ചരിച്ച വാഹനത്തിന് നേര്‍ക്ക് സൈന്യം വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് എഫ്.ഐ.ആറില്‍ പറയുന്നത്.
കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കേന്ദ്രം പതിനൊന്ന് ലക്ഷവും നാഗാലാൻഡ് 5 ലക്ഷം രൂപയും സഹായധനം പ്രഖ്യാപിച്ചു. മോൺ നടന്ന ചടങ്ങിൽ കൊല്ലപ്പെട്ട ഗ്രാമീണരുടെ മൃതദേഹം സംസ്കരിച്ചു. നാഗാലൻഡിന് ഇത് കറുത്ത ദിനമാണെന്നും നിരപരാധികളെ സുരക്ഷ സേന വധിച്ചെന്നും മുഖ്യമന്ത്രി നെയ്ഫിയു റിയോ പറഞ്ഞു. അഫ്സ്പാ നിയമം പിൻവലിക്കണമെന്നും റിയോ ആവശ്യപ്പെട്ടു. നേരത്തെ ഈ ആവശ്യം ഉന്നയിച്ച് മേഘാലയ മുഖ്യമന്ത്രി കൊണ്‍റാഡ് സാങ്മ രംഗത്തെത്തിയിരുന്നു. ഇതിനിടെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ പ്രതിഷേധം തുടരുകയാണ്. പട്രോളിങ് നടത്തുകയായിരുന്ന സൈന്യത്തിന് നേരെ കൊഹിമയില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. ചില വിഘടനവാദി സംഘടനകളും പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam