
ധാക്ക: രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബംഗ്ലാദേശിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ജഷോരേശ്വരി കാളി ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തി. കാളി വിഗ്രഹത്തിൽ കിരിടം ചാര്‍ത്തിയ ശേഷം മനുഷ്യ കുലത്തെ കൊവിഡിൽ നിന്ന് മുക്തമാക്കാൻ കാളിയോട് പ്രാർത്ഥിച്ചുവെന്ന് മോദി വാര്‍ത്താ ഏജൻസിയോട് പ്രതികരിച്ചു. കാളി മേളയ്ക്കായി ഇന്ത്യയിൽ നിന്നു പോലും ആളുകൾ ബംഗ്ലാദേശിൽ എത്തുന്നുണ്ടെന്നും നിലവിലെ സാഹചര്യത്തിൽ കാളി പൂജയ്ക്കായി എത്തുന്നവർക്ക് ഇവിടെ ഒരു കമ്മ്യൂണിറ്റി ഹാൾ ആവശ്യമാണെന്നും മോദി പറഞ്ഞു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗ്ലാദേശിലെത്തിയത്. രാഷ്ട്രീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ലാദേശിന്‍റെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്ന പ്രധാനമന്ത്രിയുടെ കഴിഞ്ഞ ദിവസത്തെ വാക്കുകളും വലിയ ശ്രദ്ധ നേടിയിരുന്നു. ഇരുപതാം വയസില്‍ ബംഗ്ലാദേശിന് വേണ്ടി ഇന്ത്യയില്‍ സത്യഗ്രഹമിരുന്ന തനിക്ക് ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ടെന്നായിരുന്നു മോദിയുടെ പ്രതികരണം. ധാക്കയില്‍ ബംഗ്ലാദേശിന്‍റെ അന്‍പതാം സ്വാതന്ത്ര്യവാര്‍ഷികാഘോഷത്തില്‍ പങ്കെടുക്കവേയായിരുന്നു പ്രതികരണം. ഇതിനെ പരിഹസിച്ച് നിരവധിപ്പേരാണ് സോഷ്യൽ മീഡിയയിലൂടെയടക്കം പ്രതികരിച്ചത്.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിൽ മോദിയുടെ ക്ഷേത്ര ദർശനം നിർണ്ണായകമാണ്. ബംഗാളിലെ വോട്ടമാരെ സ്വാധീനിക്കാൻ വേണ്ടിയാണ് ക്ഷേത്ര സന്ദര്‍ശനം നടത്തുന്നതെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. അതേ സമയം മോദിയുടെ സന്ദര്‍ശനത്തിനെതിരെ ധാക്കയില്‍ ഒരു വിഭാഗം പ്രതിഷേധത്തിലാണ്. മോദി മുസ്ലീം വിരുദ്ധനെന്നാരോപിച്ച പ്രതിഷേധക്കാര്‍ സ്വേച്ഛാധിപതി മടങ്ങിപോകണമെന്ന മുദ്രാവാക്യവുമായി തെരുവിലിറങ്ങി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam