
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ നവവധുവിനോട് ഉപമിച്ച പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവജ്യോത് സിംഗ് സിദ്ദുവിനെതിരെ വനിത കമ്മീഷന്‍ ചെയര്‍പേര്‍സണ്‍ രേഖ ശർമ്മ. സിദ്ദുവിന്റേത് സ്ത്രീ വിരുദ്ധ പരാമർശമാണെന്ന് രേഖ ശർമ്മ കുറ്റപ്പെടുത്തി. ട്വിറ്ററിലൂടെയാണ് സിദ്ദുവിനെതിരെ രേഖ ശർമ്മ രംഗത്തെത്തിയത്.
'നവജ്യോത് സിംഗ് സിദ്ദുവിന്റെ പരാമർശത്തെ ശക്തമായി എതിർക്കുകയാണ്. ഇത് സ്ത്രീകളോടുള്ള അദ്ദേഹത്തിന്റെ മോശം മനോഭാവത്തെയാണ് എടുത്തു കാട്ടുന്നത്. സ്ത്രീകൾ റൊട്ടി ഉണ്ടാക്കുക മാത്രമാണ് ചെയ്യുന്നതെന്നാണോ അദ്ദേഹം കരുതിയിരിക്കുന്നത്? ഒരു ഭാഗത്ത് ഇന്ത്യൻ സ്ത്രീകൾ തങ്ങളുടെ പരിധികളെ ഭേതിക്കുന്നു. എന്നാൽ സിദ്ദുവിന് സ്ത്രീവിരുദ്ധതയുടെ ഗ്ലാസൂകളിലൂടെയെ സ്ത്രീകളെ കാണാന്‍ സാധിക്കൂ'- രേഖ ശർമ്മ ട്വിറ്ററിൽ കുറിച്ചു.
വളകള്‍ കൊണ്ട് വെറുതെ ശബ്ദമുണ്ടാക്കുന്ന നവവധുവിനെപ്പോലെയാണ് മോദി എന്നായിരുന്നു സിദ്ദുവിന്റെ പരാമർശം. മധ്യപ്രദേശിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് സിദ്ദു മോദിക്കെതിരെ ആഞ്ഞടിച്ചത്. മോദി നവവധുവിനെ പോലെയാണ്. അവർ കുറച്ച് റൊട്ടികൾ മാത്രമേ ഉണ്ടാക്കുകയുള്ളു. പക്ഷേ വളകൾ കിലുക്കി വലിയ ശബ്ദമുണ്ടാക്കുന്നതിനാല്‍ അവര്‍ വളരെയധികം ജോലി ചെയ്യുകയാണെന്ന് അയൽക്കാർ കരുതും. ഇതാണ് മോദി സർക്കാരിന്‍റെ കാര്യത്തിലും നടക്കുന്നതെന്ന് സിദ്ദു പറഞ്ഞു.
ടൈംസ് മാസികയുടെ കവര്‍ സ്റ്റോറിയെ സൂചിപ്പിച്ച് മോദി കള്ളം പറയുന്നതിന്റെ തലവന്‍, ഭിന്നിപ്പിക്കലിന്റെ തലവന്‍, അംബാനിയുടേയും അദാനിയുടേയും ബിസിനസ് മാനേജര്‍ ഒക്കെയാണെന്നും സിദ്ദു പറഞ്ഞു. കഴിഞ്ഞ ദിവസം ബിജെപി നേതാക്കളെ 'കറുത്ത തൊലിയുള്ള ബ്രിട്ടീഷുകാര്‍' എന്ന് വിളിച്ചുള്ള നവജ്യോത് സിംഗ് സിദ്ദുവിന്റെ പരാമര്‍ശം ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി പ്രവര്‍ത്തിച്ച മൗലാനാ ആസാദിൻ്റെയും മഹാത്മാ ഗാന്ധിയുടെയും പാര്‍ട്ടിയാണ് കോൺഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ കോൺഗ്രസിനാണ് വോട്ട് ചെയ്യേണ്ടതെന്നും സിദ്ദു പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam